കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് മോദി; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്രമോദിയെന്ന്പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ഇത്തരം അമ്മാവന്മാര്‍ എല്ലാ കാര്യങ്ങളെ കുറിച്ചും നിരന്തരമായി പരാതിപ്പെടുന്നവരും വെറുതെയിരുന്ന് അഭിപ്രായം പറയുന്നവരുമായിരിക്കും. സ്വത്തിന്റെയും പൈതൃക നികുതിയുടെയും പേരില്‍ കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുന്ന മോദിയുടെ അനുമാനങ്ങള്‍ യുക്തിരഹിതമാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.‘നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും എക്‌സ് -റേ മെഷീനുമായി വന്നാല്‍ തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളെല്ലാം അവര്‍ തട്ടിയെടുക്കും. നിങ്ങളുടെ സ്വര്‍ണവും മംഗല്യസൂത്രവും അവര്‍ തട്ടിയെടുത്ത് വിതരണം ചെയ്യും. നിങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെടും’. പ്രിയങ്ക ഗാന്ധി പറഞ്ഞു.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രിയങ്ക, രാജ്യത്തെ തൊഴിലില്ലായ്മ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും 70 കോടി ആളുകള്‍ക്ക് തൊഴിലില്ലായെന്നും വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാരില്‍ ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷം തസ്തികകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നികത്തിയിട്ടില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങളും സ്വര്‍ണാഭരണങ്ങളും വരെ കണ്ടുകെട്ടുമെന്നും സ്ത്രീകളുടെ മംഗല്യസൂത്രം വരെ തട്ടിയെടുത്ത് വിതരണം ചെയ്യുമെന്നും മോദി പറഞ്ഞതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തി വോട്ടുനേടി അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ഇപ്പോഴും ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു


Post a Comment

0 Comments