‘വോട്ടിങ്ങില്‍ ബി.ജെ.പി-സി.പി.എം. ഡീല്‍ നടന്നിട്ടുണ്ട്’; കെ. മുരളീധരന്‍

തൃശൂര്‍: പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് തൃശൂര്‍ ലോക്സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം പ്രധാന കാരണമാണ്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ഫലം കാണും. ഏതെങ്കിലും സ്ഥലത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ്ങില്‍ ബി.ജെ.പി-സി.പി.എം. ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി. ജയരാജന്‍ ബി.ജെ.പി. ചര്‍ച്ചയുടെ ഭാഗമായി ക്രോസ് വോട്ടിങ് നടന്നു. സി.പി.എമ്മിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ബി.ജെ.പി. നേതൃത്വത്തില്‍ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ട് നടന്നു. ഇതിനെതിരേ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സര്‍ട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാര്‍ നല്‍കിയതെന്നു അദ്ദേഹം ആരോപിച്ചു.

തൃശൂരില്‍ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏര്‍പ്പാട് ഇതുവരെ ആരും നടത്തിയിട്ടില്ല. എന്നാല്‍ ആ ചരിത്രത്തിനു വിരുദ്ധമായി ബി.ജെ.പി. പണമിറക്കിയുള്ള മത്സരമാക്കി. ബി.ജെ.പി. തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും വിധത്തില്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് മുഖ്യമന്ത്രിയായിരിക്കും ഉത്തരവാദി. പദ്മജയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Post a Comment

0 Comments