ലഖ്‌നൗ: കൗമാരക്കാർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ആൺകുട്ടികളും പെൺകുട്ടികളും ഹാഫ് പാന്റ് ധരിക്കുന്നതും നിരോധിച്ചുകൊണ്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഖാപ് പഞ്ചായത്ത്. പാശ്ചാത്യ സ്വാധീനത്തെയും സാംസ്‌കാരിക മൂല്യങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ചൂട്ടിക്കാട്ടിയാണ് നിയന്ത്രണം. വിവാഹച്ചടങ്ങളകളിൽ അമിതമായ ചെലവ് നിയന്ത്രിക്കുന്നതിനും അതിഥികളുടെ എണ്ണം കുറയ്ക്കുന്നതിനും നിർദേശമുണ്ട്. പരമ്പരാഗത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അനുചിതമായ രീതികൾ നിരോധിക്കുക, സാമൂഹിക സൗഹാർദവും സാംസ്‌കാരിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് ഖാപ് പഞ്ചായത്തിന്റെ വിശദീകരണം.
സമൂഹത്തിന്റെ താത്പര്യത്തിനായി ഈ തീരുമാനം ഉത്തർപ്രദേശ് മുഴുവൻ നടപ്പാക്കുമെന്നും പ്രചാരണത്തിനായി മറ്റു ഖാപ്പുകളുമായി ബന്ധപ്പെടുമെന്നും പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു. ''സമൂഹത്തിന്റെ തീരുമാനം പരമോന്നതമാണ്. രാജസ്ഥാനിൽ എടുത്ത തീരുമാനം പ്രശംസനീയമാണ്. ആൺകുട്ടികൾക്ക് സ്മാർട്ട്‌ഫോണുകളും ഹാഫ് പാന്റുകളും നിരോധിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസവും സാമൂഹിക മാർഗനിർദേശവും ലഭിക്കാൻ കുടുംബത്തോടും മുതിർന്നവരോടും ഒപ്പം സമയം ചെലവഴിക്കണം''- താമ്പാ ദേശ് ഖാപ് ചൗധരി ബ്രജ്പാൽ സിങ് പറഞ്ഞു.
18-20 വയസുള്ള ആൺകുട്ടികൾക്ക് ഫോൺ ആവശ്യമില്ല. ഈ തീരുമാനം പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമങ്ങളിൽ ബോധവത്കരണം നടത്തും. പെൺകുട്ടികൾക്ക് മൊബൈൽ നൽകുന്നത് ദുശ്ശീലങ്ങളിലേക്ക് നയിക്കും. ഫോണുകൾ വീട്ടിൽ മാത്രം സൂക്ഷിക്കണം. വിവാഹങ്ങൾ ഗ്രാമത്തിലും വീട്ടിലും നടത്തണം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹങ്ങൾ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നും ബ്രജ്പാൽ സിങ് പറഞ്ഞു.
0 Comments