തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഡിണ്ടിഗലിൽ ചോദ്യം ചെയ്തത് യഥാർഥ ഡി.മണിയെ തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണസംഘം. ഡി.മണിയുടെ യഥാർഥ പേരാണ് എം.സുബ്രഹ്മണ്യം. അതിന്റെ ചുരുക്കപ്പേരാണ് എം.എസ് മണിയെന്നും അന്വേഷണ സംഘം ഉറപ്പിച്ചു. പോറ്റിയും മണിയുടെ സഹായി ശ്രീകൃഷ്ണനും ഫോണിൽ സംസാരിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്തെത്തി.
താൻ ഡി.മണി അല്ലെന്ന ഡിണ്ടിഗൽ സ്വദേശി സുബ്രഹ്മണ്യത്തിന്റെ വാദം കേസിനെ വഴിതെറ്റിക്കാനാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഡി.മണിയുടെ സംഘവും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ സൂചനകൾ എസ്‌ഐടിക്ക് ലഭിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫോൺ വിളി വിവരങ്ങളിൽ ഡി.മണിയുടെ സഹായി ശ്രീകൃഷ്ണന്റെ നമ്പർ വന്നതാണ് സംശയത്തിന്റെ അടിസ്ഥാനം. കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഇത് ഉറപ്പിക്കാനാണ് ശ്രമം. ഇതിനായി ഡി.മണിയെയും, സഹായി ശ്രീകൃഷ്ണനേയും എസ്‌ഐടി വിശദമായി ചോദ്യം ചെയ്യും.

0 Comments