തിരുവനന്തപുരം: മാതാപിതാക്കളുടെ അനുവാദത്തോടെ പെൺകുട്ടികളെ ജോലിക്കു കൊണ്ടുപോയ കന്യാസ്ത്രീകളെ, മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ജയിലിലടച്ച ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിന്റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
കത്തോലിക്ക കന്യാസ്ത്രീകൾ ആഗ്രയിൽ നടത്തുന്ന ആശുപത്രിയിൽ ജോലിക്കായി മൂന്നു പെൺകുട്ടികളെയും ഒരു ആദിവാസി യുവാവിനെയും കൊണ്ടുപോകുമ്പോഴാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവെ സ്റ്റേഷനിൽവച്ച് മലയാളികളായ സിസ്റ്റർ പ്രീതിമേരി, സിസ്റ്റർ വന്ദന എന്നിവരെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കള്ളക്കേസുണ്ടാക്കി ജയിലിലടച്ചത്. മാതാപിതാക്കൾ എഴുതി നൽകിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ബജ്റംഗ് ദൾ പ്രവർത്തകരുടെ ആൾക്കൂട്ട വിചാരണയെ തുടർന്നാണ് പൊലീസ് നടപടി ഉണ്ടായത്. രാജ്യത്തുടനീളം ബിജെപിയും സംഘപരിവാരങ്ങളും നടത്തുന്ന ക്രൈസ്തവ വേട്ടയുടെ തുടർച്ചയാണിതെന്നു സണ്ണി ജോസഫ് പറഞ്ഞു.
ഉത്തരേന്ത്യയിൽ ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾ ഇരട്ടിച്ചെന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്. 2014ൽ 127 സംഭവങ്ങൾ ഉണ്ടായപ്പോൾ ബിജെപി പത്തുവർഷം ഭരിച്ചതിനെ തുടർന്ന് 2024ൽ അത് 834 ആയി ഇരട്ടിച്ചു. 2023-ൽ 734 ആക്രമണങ്ങളാണ് ഉണ്ടായത്. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ 753 ക്രൈസ്തവ പള്ളികളാണ് ആക്രമിച്ചത്. 79 ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ വലിയ പ്രതിഷേധ യോഗം ചേർന്നെങ്കിലും സർക്കാരിന്റെ മനോഭാവത്തിൽ ഒരുമാറ്റവും ഉണ്ടായില്ല.
കത്തോലിക്ക സഭയുടെ ഭൂസ്വത്തുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ലേഖനം ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പ്രസിദ്ധീകരിച്ചത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. കേരളത്തിൽപോലും വർഗീയതയുടെ തീപ്പൊരി ചിതറുന്നുണ്ട്. പാലക്കാട് നല്ലേപ്പിള്ളി സർക്കാർ യുപി സ്‌കൂളിൽ അധ്യാപകരെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയും തത്തമംഗലം ജിബി യുപി സ്‌കൂളിൽ പുൽക്കൂട് തകർത്തും യേശുവിന്റെ തിരുപിറന്നാൾ ആഘോഷം അലങ്കോലപ്പെടുത്തിയത് സംഘപരിവാർ സംഘടനയാണ്. ക്രിസ്മസ് ആഘോഷം തടഞ്ഞ നടപടി കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് കനത്ത കളങ്കമായി.
ക്രിസ്ത്യൻ മിഷനറിമാരുടെ സേവനങ്ങളെ വർഗീയവത്കരിച്ച് അത് തടസ്സപ്പെടുത്തുകയാണ് വിദ്വേഷത്തിന്റെ വക്താക്കൾ. ഫാ.സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള നിരവധി മിഷനറികൾ ഇന്ത്യയിൽ പീഡനങ്ങളും മരണവും ഏറ്റുവാങ്ങി. ആദിവാസികളെ സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് സംഘപരിവാരങ്ങളെ ചൊടിപ്പിച്ചത്. മണിപ്പൂരിൽ ആയിരത്തിലേറെ ക്രൈസ്തവ ദേവാലയങ്ങളും കെട്ടിടങ്ങളും കലാപകാരികൾ ചുട്ടെരിച്ചു. 200ലേറെ പേർക്ക് ജീവഹാനിയുണ്ടായി. 300ലേറെ ആദിവാസി ഗ്രാമങ്ങൾ കത്തിനശിച്ചു. 60000ത്തോളം ആളുകൾ പലായനം ചെയ്തുു. കുറ്റകരമായ മൗനം പാലിച്ച പ്രധാനമന്ത്രി ഇതുവരെ അവിടെ സന്ദർശിക്കാൻപോലും തയ്യാറായിട്ടില്ല. മണിപ്പൂരിന് പുറമെ, ഛത്തീസ്ഗഡ്, ഗുജറാത്ത്,ഉത്തർപ്രദേശ്,ഹരിയാന,ത്രിപുര,മധ്യപ്രദേശ് തുടങ്ങിയിടങ്ങളിലും ന്യൂനപക്ഷവേട്ട നടക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു.
0 Comments