പലിശ നിരക്കില്‍ മാറ്റമില്ല; റിപ്പോ നിരക്ക് 5.50 ശതമാനമായി തുടരും

 


റിപ്പോ നിരക്ക് മാറ്റാതെ 5.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് പണനയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ട്രംപിന്റെ താരിഫ് ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും തത്ക്കാലത്തേക്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. 

ഇന്നലെ രൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ ഇടിവുണ്ടായെങ്കിലും നിഷ്പക്ഷ നിലപാട് തുടരാമെന്ന് ആറംഗ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങള്‍ പഠിച്ച ശേഷം നിരക്കിളവ് ആലോചിക്കുമെന്ന് സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. 2026 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സംബന്ധിച്ച ആര്‍ബിഐയുടെ കണക്കുകൂട്ടല്‍ മുന്‍പ് 3.7 ശതമാനമെന്നായിരുന്നെങ്കില്‍ പിന്നീട് ഇത് 3.1 ശതമാനമായി കുറച്ചിരുന്നു. ആഗോള വ്യാപാരത്തില്‍ പലവിധി വെല്ലുവിളികള്‍ തുടരുന്നതായാണ് പണനയ കമ്മിറ്റിയുടെ വിലയിരുത്തല്‍.

ട്രംപിന്റെ താരിഫ് ഭീഷണിയാണ് പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനായി. ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരത കൈവരിച്ചുവെന്നാണ് പണനയ കമ്മിറ്റിയുടെ വിലയിരുത്തല്‍. റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാത്ത പശ്ചാത്തലത്തില്‍ വീട്, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ ഉയരുമോ എന്ന ആശങ്ക തത്ക്കാലം വേണ്ട.

Post a Comment

0 Comments