“തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജവത്തെ അംഗീകരിക്കുന്നു”; തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി


 

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. “ഞങ്ങളുടെ സിസ്റ്റേഴ്സിന്റെ മോചനവും, വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷവും ഉണ്ടാകാനാണ് ഞങ്ങൾ തെരുവിലേക്ക് ഇറങ്ങിയത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല” എന്നും പാംപ്ലാനി പറഞ്ഞു.

“തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജവത്തെ അംഗീകരിക്കുന്നു. ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ജാമ്യത്തിനായി നടത്തിയ പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതായും” അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡ് ബി.ജെ.പി പങ്കുവച്ച പോസ്റ്ററിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. “ആരെയെല്ലാം കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് അവരുടെ ഔദ്യോഗിക പോസ്റ്റ് ആണോ എന്നൊന്നും നമുക്ക് അറിയില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ബി.ജെ.പിയെപ്പറ്റി പറയാൻ മടിയില്ല. തൂമ്പയെ തൂമ്പ എന്ന് തന്നെ എക്കാലവും വിളിക്കും. തെറ്റിനെ തെറ്റെന്ന് തന്നെ പറയും. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഒരു പാർട്ടിയെ ഞങ്ങൾ അക്രമിക്കാറില്ല” എന്നും അദ്ദേഹം വ്യക്തമാക്കി.

“പല സംസ്ഥാനങ്ങളിലും രൂപപ്പെടുത്തിയിട്ടുള്ള മതപരിവർത്തനനിയമത്തിലെ നിർബന്ധിത മതപരിവർത്തനം ആൾകൂട്ടം വ്യാഖ്യാനിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇത്തരമൊരു പ്രതിസന്ധിയെയാണ് സഭ നേരിടുന്നത്. ഇതിന് ചർച്ചകളും പരിഹാരങ്ങളും ആവശ്യമുണ്ട്” എന്നും പാംപ്ലാനി കൂട്ടിച്ചേർത്തു.

Post a Comment

0 Comments