എം കെ സാനുവിന് വിട നല്‍കാന്‍ കേരളം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട്




പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം കെ സാനുവിന് വിട നല്‍കാന്‍ കേരളം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും. രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം. മുഖ്യമന്ത്രി ടൗണ്‍ഹാളില്‍ എത്തി ആദരാഞ്ജലി അര്‍പ്പിക്കും.
ഇന്നലെ വൈകിട്ട് 5.35 നായിരുന്നു എം കെ സാനുവിന്റെ അന്ത്യം. വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എം കെ സാനു. ഇതിനിടയില്‍ ന്യൂമോണിയ ബാധിച്ചതും ആരോഗ്യപ്രശ്‌നം ഗുരുതരമാക്കിയിരുന്നു.
നാലു വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപനായി പ്രവര്‍ത്തിച്ചു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ല്‍ അധ്യാപനത്തിലും നിന്ന് വിരമിച്ചു.
1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

Post a Comment

0 Comments