സംസ്ഥാനത്ത് കടലാക്രമണം കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്; ജാഗ്രതയോടെ തീരദേശം


സംസ്ഥാനത്ത് ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്ന മുന്നറിയിപ്പുമായി സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രം. അതേസമയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. തിരുവനന്തപുരം പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. യാനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോവളത്ത് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. കടലാക്രമണത്തിനു കാരണം ‘കള്ളക്കടൽ’ എന്ന പ്രതിഭാസമാണെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരത്ത് പൊഴിയൂർ മുതൽ പുല്ലുവിള വരെ കടലാക്രമണം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് വിവരം. പല വീടുകളിലും നിന്നും വീട്ടുകാരെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റി. കരയിലേക്ക് ശക്തമായ തോതിലാണ് തിരമാല അടിക്കുന്നത്. കരയിലുണ്ടായ നിരവധി വളളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ പെരിഞ്ഞനത്തുണ്ടായ കടലാക്രമണത്തിൽ മത്സ്യബന്ധന വലകൾക്ക് കേടുപാട് സംഭവിച്ചു. കടൽഭിത്തിയും കടന്നാണ് വെള്ളം വീടുകളിലേക്ക് അടക്കം കയറിയത്. രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടൽച്ചുഴിയും രൂപപ്പെട്ടതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. 

ആലപ്പുഴയിൽ പുറക്കാടിനു സമീപത്തെ തീരത്ത് രാവിലെ 30 മീറ്ററോളം കടൽ ഉൾവലിഞ്ഞിരുന്നു. തുടർന്നു പൂർവസ്ഥിതിയിലായെങ്കിലും ഉച്ചയ്ക്കു ശേഷം കടൽഭിത്തി കഴിഞ്ഞും കരയിലേക്കു കടൽ കയറുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ പ്രദേശത്തു നിന്നു മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായ ഇടത്തേക്കു നീക്കുകയാണ്. പ്രദേശത്ത് മാർച്ച് 19നും കടൽ ഉൾവലിഞ്ഞിരുന്നു. എന്നാൽ അന്നു കടലാക്രമണം ഉണ്ടായില്ല.

Post a Comment

0 Comments