നവകേരള ബസ് അടുത്ത ആഴ്ച മുതല്‍ നിരത്തില്‍; വിജയിച്ചാല്‍ കൂടുതല്‍ ബസ്

തിരുവനന്തപുരം: നവകേരള ബസ് സര്‍വീസ് അടുത്ത ആഴ്ച മുതല്‍. മുഖ്യമന്ത്രിയും മാത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് സര്‍വീസിനിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കെഎസ്ആര്‍ടിസി. 

ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി. കോഴിക്കോട്- ബംഗളുരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നിലവിലെ തീരുമാനം.നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വ്വീസ് തുടങ്ങാനാണ് ധാരണ. 

സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ടോയ്‌ലറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്. സര്‍വ്വീസ് പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. യാത്ര കഴിഞ്ഞാല്‍ ബസ് മ്യൂസിയത്തില്‍ വെക്കാമെന്നും ബസിന്റെ മൂല്യം ഉയരുമെന്നുമുള്ള ഇടതുനേതാക്കളുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ ബസ് കെഎസ്ആര്‍ടിസി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ ആണ് ഇപ്പോള്‍ ഉള്ളത്. ബസ് വെറുതെ കിടക്കുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സര്‍വ്വീസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്.

Post a Comment

0 Comments