കൊല്ലം: കൊച്ചി പുറങ്കടലിൽ അപകടത്തില്‍പ്പെട്ട MSC എല്‍സ 3 ലൈബീരിയന്‍ കപ്പലിൽ നിന്നുള്ള ഒരു കണ്ടെയ്നർ കൊല്ലത്ത് അടിഞ്ഞു. കരുനാഗപ്പള്ളിക്ക് സമീപം ചെറിയഴീക്കൽ തീരത്താണ് വെള്ള നിറത്തിലുള്ള കണ്ടെയ്നർ അടിഞ്ഞത്.ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.തീരത്ത് അടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്നർ എന്നാണ് നിഗമനം .
കപ്പലിലെ കണ്ടെയ്നറുകൾ കൂടുതൽ ഇടങ്ങളിൽ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കൽ തീരത്ത് ഒരു കണ്ടെയ്നർ അടിഞ്ഞത്. കണ്ടെയ്നറിൽ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാർഡിൻ്റെ സക്ഷം കപ്പൽ പുറംകടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയിൽ എത്തിച്ചിരുന്നു.
അതെ സമയം കപ്പൽ മുങ്ങിയ സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റർ അകലെ വച്ച് നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർ അലക്സ് വർഗീസാണ് നിർദേശം നൽകിയത് . കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ കയറുമോയെന്ന് ആശങ്കയുണ്ട്. ജല വിഭവ വകുപ്പിന്‍റെ നേതൃത്വത്തിൽ ഇന്നലെയാണ് പൊഴിമുറിക്കൽ ആരംഭിച്ചത്.
0 Comments