ഉത്തർപ്രദേശിൽ കനത്ത മഴ; രണ്ട് ദിവസങ്ങളിലായി 25 പേർ ഇടിമിന്നലേറ്റ് മരിച്ചു

 



ലഖ്‌നൗ: ശനി, ഞായർ ദിവസങ്ങളിൽ ഉത്തര്‍പ്രദേശിലെ 14 ജില്ലകളിലായി 25 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ദുരിതാശ്വാസ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം പ്രയാഗ്‌രാജ് ജില്ലയില്‍ അഞ്ചും ജോന്‍പൂറില്‍ നാല്, ലളിത്പൂര്‍, ഗോരഖ്പൂര്‍, ബറേലി, ബിജ്‌നോര്‍, എന്നീ ജില്ലകളില്‍ രണ്ട് വീതവും ലഖ്‌നൗ, കാൺപൂർ ദെഹത്, ഖുഷിനഗര്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, സംഭല്‍, ഝാന്‍സി, ജലൗന്‍ എന്നീ ജില്ലകളില്‍ ഒരു മരണം വീതവുമാണ് ഉണ്ടായത്.

മരിച്ച 25 പേരില്‍ ആറ് പേര്‍ കുട്ടികളാണ്. പ്രയാഗ്‌രാജിലെ രണ്ട് ഗ്രാമങ്ങളിലും ഗോരഖ്പൂര്‍,ബസ്തി, ജോന്‍പൂര്‍ എന്നീ ജില്ലകളിലും മാത്രം 17 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ ദമ്പതിമാരും അവരുടെ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ച പ്രയാഗ്‌രാജ് ബാരയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സന്ദീപ് തിവാരി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയും ഇടിമിന്നലും കാറ്റും മൂലം കനത്ത നാശനഷ്ടം നേരിട്ട ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. സംഭവസ്ഥലങ്ങള്‍ ജില്ലാ ഭരണകൂടം നേരിട്ട് സന്ദര്‍ശിക്കണമെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ ധനസഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

Post a Comment

0 Comments