കൊട്ടിയൂരിൽ വൻ ഗതാഗതക്കുരുക്ക്; രാവിലെ ആറിനു തുടങ്ങിയ കുരുക്ക് 8 മണിക്കൂർ കഴിഞ്ഞിട്ടും തുടരുന്നു

 



കൊട്ടിയൂർ:വൈശാഖോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിൽ വൻ ഗതാഗതക്കുരുക്ക്. ശനി രാവിലെ ആറ് മണിയോടെ ആരംഭിച്ച കുരുക്ക് ഇപ്പോഴും തുടരുകയാണ്. വയനാട്ടിലെ ബോയ്‌സ് ടൗൺ മുതൽ കേളകം വരെ പതിനഞ്ച് കിലോമീറ്ററിലധികം വാഹനങ്ങൾ കുടുങ്ങി. വൈശാഖോത്സവത്തിന് എത്തുന്ന ഭക്തരുടെ തിരക്ക് വർധിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വരുന്നതാണ് കുരുക്ക് വർധിപ്പിക്കുന്നത്.

ജലവിതരണത്തിനുള്ള പൈപ്പ് ഇടുന്നതിനായി റോഡിന്റെ വശം കുഴിച്ചതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. നടപ്പാത ഇല്ലാത്തതിനാൽ കാൽനടയും സാധ്യമല്ല. റോഡരികിലെ കാട് വെട്ടിത്തെളിക്കാതിരുന്നതും പ്രശ്‌നമായി. പ്രധാന ഉത്സവ ദിനങ്ങൾ വരാനിരിക്കുന്നതെയുള്ളു. അതിന് മുമ്പ് തന്നെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. ജൂലൈ നാല് വരെയാണ് ഉത്സവം.

ഉത്സവത്തിന്റെ ഭാഗമായി മണിത്തറയിൽ ശ്രീകോവിൽ ഉയർന്നു. ബുധനാഴ്ച തുടങ്ങിയ ശ്രീകോവിൽ നിർമാണം വെള്ളിയാഴ്ചയാണ് പൂർത്തിയാക്കിയത്. വൈശാഖോത്സവത്തിലെ തിരുവോണം ആരാധന 15നാണ്. വൈശാഖോത്സവ കാലത്തെ നാല് പ്രധാന ആരാധനകളിൽ ആദ്യത്തേതാണ് തിരുവോണം നാളിൽ നടത്തുന്നത്.

Post a Comment

0 Comments