വിമാന ദുരന്തം; ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും രക്ഷപ്പെട്ടയാൾക്കും ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ




ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേഷിനും അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. 25 ലക്ഷം രൂപയാണ് അടിയന്തിര സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണ് ഈ സഹായം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടർന്ന് തകർന്ന മെ‍ഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

വിമാന ദുരന്തവുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നാണ് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം അറിയിച്ചത്. യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള അന്വേഷണ സംഘം അഹമ്മദാബാദിലെത്തിയിട്ടുണ്ട്. മറ്റുള്ളവരെപ്പോലെ എന്താണ് സംഭവിച്ചെന്ന് ടാറ്റാ ഗ്രൂപ്പിനും അറിയില്ലെന്ന് എൻ ചന്ദ്രശേഖരൻ പറഞ്ഞു. ഒരു പതിവ് ട്രിപ്പ് ദുരന്തമായി മാറിയതിന്‍റെ കാരണം അറിയുക തന്നെ വേണം. ഊഹാപോഹങ്ങൾ പലത് പ്രചരിക്കുന്നുവെന്നും ക്ഷമയാണ് വലുതെന്നും ചെയർമാൻ അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments