ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിൽ ക്ഷമാപണം നടത്തി ഇസ്രയേൽ പ്രതിരോധ സേന. ജമ്മുകശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഭൂപടം പോസ്റ്റ് ചെയ്ത് ഇസ്രായേൽ സൈന്യം; വിവാദമായതോടെ ക്ഷമാപണം. ജമ്മുകശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം പോസ്റ്റ് ചെയ്തതിലാണ് ക്ഷാമപണം നടത്തിയത്. പിന്നാലെ ഐഡിഎഫ് എക്സിൽ പോസ്റ്റ് ചെയ്ത ഭൂപടത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധവും ഉയർന്നുവന്നിരുന്നു.
ഭൂപടത്തിൽ അന്താരാഷ്ട്ര അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ വീഴ്ച്ചയുണ്ടായെന്ന് സമ്മതിച്ച സൈന്യം തങ്ങൾ പങ്കുവെച്ച പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണം മാത്രമാണെന്നും ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും ഇസ്രയേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു.
ഭൂപടം എക്സിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ഇന്ത്യൻ ഉപയോക്താളുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമാണുയർന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അടക്കം ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം.
ഇറാൻ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേൽ സേന ഇന്ത്യൻ പ്രദേശത്തെ തെറ്റായി ചിത്രീകരിച്ചത്.ഐഡിഎഫിന്റെ തെറ്റായ ഭൂപടത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പതിറ്റാണ്ടുകളായി പാകിസ്താനും ചൈനയും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ജമ്മു കശ്മീർ, ലഡാക്ക് എന്നിവ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം പ്രധാനമന്ത്രി മോദി ഇത് ആവർത്തിക്കുകയും ചെയ്തിരുന്നു.
0 Comments