കൊച്ചി: ട്രാന്‍സ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കൾ’ (Parents) എന്നു രേഖപ്പെടുത്താൻ അനുമതി നൽകി ഹൈക്കോടതി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്നും ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികൾ സഹദിന്റെയും സിയാ പവലിന്റെയും ഹർജിയിലാണ് കോടതിയുടെ നിർദേശം വന്നിരിക്കുന്നത്. 2023 ഫെബ്രുവരിയിലാണ് ഇവർക്ക് കുഞ്ഞ് ജനിക്കുന്നതും രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ രക്ഷിതാക്കളായി ഇവർ മാറുന്നതും.
ജനന സർട്ടിഫിക്കറ്റിൽ ഇപ്പോഴുള്ള അച്ഛനും അമ്മയും എന്നതിന് പകരം രക്ഷിതാക്കൾ എന്ന് മാറ്റി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 1999ലെ കേരള രജിസ്ട്രേഷൻ ഓഫ് ബെർത്ത് ആൻഡ് ഡെത്ത് റൂൾസിലെ 12ാം വകുപ്പ് അനുസരിച്ചാണ് കോഴിക്കോട് കോർപ്പറേഷൻ കുഞ്ഞിന്റെ മാതാപിതാക്കളായി ഇരുവരുടെയും പേര് നൽകിയത്. പിതാവിന്റെ സ്ഥാനത്ത് സിയാ പവലിന്റെയും മാതാവിന്റെ സ്ഥാനത്ത് സഹദിന്റെയും പേരാണ് ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നത്.
എന്നാൽ കുഞ്ഞിന്റെ അമ്മ വർഷങ്ങൾക്ക് മുൻപ് തന്നെ പുരുഷനായും അച്ഛൻ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തിൽ ജീവിക്കുകയുമായിരുന്നു. ജനന സർട്ടിഫിക്കറ്റിലാകട്ടെ ഇതിന് വിരുദ്ധമായാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിൽ ഭാവിയിൽ കുഞ്ഞ് പല ആശയക്കുഴപ്പങ്ങളും നേരിടേണ്ടി വന്നേക്കാമെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ കോർപ്പറേഷനെ സമീപിച്ച് പേരുകൾ മാറ്റാൻ അപേക്ഷിച്ചു. എന്നാൽ കോർപ്പറേഷൻ ഇത് അനുവദിക്കാതെ ഇരുവരെയും മാതാപിതാക്കളായി രേഖപ്പെടുത്തി ജനന സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഇതോടെയാണ് ഹർജിയുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
0 Comments