തിരുവനന്തപുരം :'കേരളം കൃത്യമായി കോവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കണക്ക് വർധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല. വ്യാപനശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത കുറവാണ്. മറ്റു രോഗങ്ങളുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കേസുകൾ എപ്പോഴും കേരളത്തിൽ കൂടുതൽ കാണുന്നത് നമ്മൾ ടെസ്റ്റ് ചെയ്യുന്നത് കൊണ്ടും ആ കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നതും കൊണ്ടാണ്. അതുകൊണ്ട് ഒരു ആശങ്കയും വേണ്ട. ഇത് സംബന്ധിച്ച വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തുന്നുണ്ട്. അധികം തീവ്രമാകാത്ത വകഭേദമാണെന്ന് തെളിഞ്ഞെങ്കിലും വ്യാപനശേഷി കൂടുതലാണ്.''- മന്ത്രി പറഞ്ഞു.
രോഗങ്ങൾ ഉള്ളവർ തീർച്ചയായിട്ടും മാസ്ക് ധരിക്കണമെന്നും ഇവർ പ്രത്യേകം മുൻകരുതൽ എടുക്കണമെനനും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മറ്റ് രോഗങ്ങൾ ഉള്ളവർക്കാണ് കോവിഡ് വന്നാൽ ഗുരുതരമാകുന്നത്. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കുകയും ആരോഗ്യപ്രവർത്തകർ കൃത്യമായി ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യണമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേന്ദ്രം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രോഗബാധ കൂടുതലുള്ള ഇടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
0 Comments