ബാത്തുമി: വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ദിവ്യ ദേശ്‌മുഖിന് കിരീടം. ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് 19കാരിയായ ദിവ്യ. ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടന്നത്.
ആദ്യമായി രണ്ട് ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്ന വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലിലെ രണ്ടാം ഗെയിമും ഇന്നലെ സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറില്‍ ആദ്യ ഗെയിം സമനിലയില്‍ അവസാനിച്ച ശേഷം ഹംപിയുടെ പിഴവ് മുതലെടുത്ത് ദിവ്യ രണ്ടാം ഗെയിം സ്വന്തമാക്കി. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി.
ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ. തലമുറകളുടെ പോരാട്ടമായിരുന്നു ദിവ്യ - ഹംപി ഫൈനല്‍. ഹംപിയുടെ പകുതി പ്രായമേ ദിവ്യയ്ക്കുള്ളൂ. ഹംപി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ശേഷം പിന്നീട് രണ്ട് വനിതകള്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് ഈ പദവി നേടിയിട്ടുള്ളൂ. ആ പട്ടികയിലാണ് ഇപ്പോള്‍ ദിവ്യയുടെ ഇടം.
0 Comments