ഡല്‍ഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നാളെ ഡിസിസി ഓഫീസുകളില്‍ പന്തം കൊളുത്തി പ്രകടനം നടത്താനാണ് കോണ്‍ഗ്രസിൻ്റെ തീരുമാനം. കൂടാതെ ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പിസിസികളുടെ നേതൃത്വത്തില്‍ റാലികൾ സംഘടിപ്പിക്കും. ‘വോട്ട് ചോര്‍, ഗഡ്ഡി ഛോഡ്’ (വോട്ട് കളളന്‍, രാജിവെക്കൂ പുറത്തുപോകൂ) എന്ന പേരിലാണ് റാലി നടത്തുക. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ ഒപ്പുശേഖരണ പ്രചാരണം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുളള നേതാക്കളും ഉള്‍പ്പെടെ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തിരിക്കുന്നത്.
അതേസമയം 48 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കളളവോട്ടാണെന്ന് രാഹുല്‍ ഗാന്ധി നേതൃയോഗത്തില്‍ പറഞ്ഞു. 48 ലോക്‌സഭാ സീറ്റുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണെന്നും ഈ മണ്ഡലങ്ങളിലെ ഫലം നിര്‍ണയിച്ചത് വ്യാജ വോട്ടുകളാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യം എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെടുന്നത് എന്ന് തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി കാണിച്ചുതന്നിരിക്കുകയാണെന്ന് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ ഇന്‍ ചാര്‍ജ് കനയ്യ കുമാര്‍ പറഞ്ഞു. ‘ഒരാള്‍ക്ക് ഒരു വോട്ട് എന്ന തത്വം അവതരിപ്പിച്ചത് ഭരണഘടനയാണ്. എന്നാല്‍ ഇപ്പോള്‍ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെ ആക്രമണമുണ്ടായിരിക്കുകയാണ്. ഇത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒരു ജീവന്‍ മരണ പോരാട്ടമാണ്. ഒരാള്‍ക്ക് ഒരു വോട്ട് എന്ന സംവിധാനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അത് സംരക്ഷിക്കാനായി പല്ലും നഖവും ഉപയോഗിച്ച് ഞങ്ങള്‍ പോരാടും. ഇത് ജനങ്ങളുടെ അവകാശങ്ങള്‍ക്കായുളള പോരാട്ടമാണ്’- കനയ്യ കുമാര്‍ വ്യക്തമാക്കി.
0 Comments