മംഗളൂരു: ധർമസ്ഥല കേസ് പരാതിക്കാരന്റെ പുതിയ മൊഴികൾ അടിസ്ഥാനമാക്കി പ്രത്യേകം അന്വേഷണം സംഘം (എസ്‌ഐടി) ദൗത്യം തുടരുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര ശനിയാഴ്ച ഉഡുപ്പിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാരൻ ചിന്നയ്യ എന്നയാളാണെന്നും അദ്ദേഹത്തെ എസ്‌ഐടി അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു. എസ്ഐടി അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു നിഗമനത്തിലെത്താൻ കഴിയില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഒരു വിവരവും പങ്കുവെക്കാൻ കഴിയില്ല. അന്വേഷണം തുടരുകയാണ്. എസ്ഐടി വിശദാംശങ്ങൾ അഅറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പരാതിക്കാരന്റെ വെളിപ്പെടുത്തൽ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ഇപ്പോൾ അദ്ദേഹം അറസ്റ്റിലായതിനാൽ അദ്ദേഹത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരും. 1995നും 2014നും ഇടയിൽ ധർമസ്ഥലയിൽ ജോലി ചെയ്തിരുന്നതായും സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നിർബന്ധിതനായതായുമാണ് മുൻ ശുചിത്വ തൊഴിലാളി എന്നവകാശപ്പെടുന്ന ചിന്നയ്യ പരാതിയിൽ പറയുന്നത്. ചില മൃതദേഹങ്ങളിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും മജിസ്ട്രേറ്റിന് മുന്നിൽ ചിന്നയ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളതാണ്.
അന്വേഷണത്തിന്റെ ഭാഗമായി നേത്രാവതി നദീതീരത്തെ വനപ്രദേശങ്ങളിൽ പരാതിക്കാരൻ തിരിച്ചറിഞ്ഞ സ്ഥലങ്ങളിൽ എസ്ഐടി ഖനനം നടത്തിയിട്ടുണ്ട്. അവിടെ ഇതുവരെ രണ്ട് സ്ഥലങ്ങളിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്താനായി. പരാതിക്കാരന് പിന്നിൽ ഒരു ശൃംഖലയുണ്ടോ എന്നത് തിരിച്ചറിയേണ്ടതുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ, അത് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. സുജാത ഭട്ടിനെതിരെയും നടപടിയെടുക്കുമോ എന്ന ചോദ്യത്തിന്, അവരുടെ പരാതിയും അന്വേഷണത്തിലാണെന്ന് പരമേശ്വര പറഞ്ഞു.
അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ, എസ്ഐടി അന്വേഷണത്തെ ബാധിച്ചേക്കാവുന്നതിനാൽ ഒന്നും വെളിപ്പെടുത്താൻ കഴിയില്ല. അന്വേഷണം അവസാനിക്കുന്നതുവരെ തങ്ങൾ ഒന്നും വെളിപ്പെടുത്തില്ല. 2003-ൽ ധർമസ്ഥലയിലേക്കുള്ള യാത്രക്ക് ശേഷം തന്റെ മകൾ അനന്യ ഭട്ടിനെ കാണാതായതായി സുജാത ഭട്ട് നേരത്തെ അവകാശപ്പെട്ടിരുന്നു. അതിനുശേഷം അവർ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തി. തനിക്ക് ഒരിക്കലും മകളുണ്ടായിരുന്നില്ലെന്നും മറ്റുള്ളവരുടെ പ്രേരണയാൽ തെറ്റായ പരാതി നൽകിയതാണെന്നും പറഞ്ഞു. പിന്നീട് അവർ ആ പ്രസ്താവനയും പിൻവലിച്ചുവെന്ന് ആഭ്യന്ത മന്ത്രി പറഞ്ഞു
0 Comments