ഓണപ്പരീക്ഷ; ചോദ്യക്കടലാസ് ചോര്‍ച്ച തടയാൻ മാര്‍ഗരേഖ, അരമണിക്കൂര്‍ മുൻപ് മാത്രമേ പൊട്ടിക്കാവൂ

 



തിരുവനന്തപുരം: ചോദ്യപ്പേപ്പർ ചോർച്ച തടയാൻ ഓണപ്പരീക്ഷ നടത്തിപ്പിന് കർശനമാർഗരേഖയുമായി സർക്കാർ. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപുമാത്രമേ ചോദ്യക്കടലാസ് പാക്കറ്റുകള്‍ പൊട്ടിക്കാവൂവെന്നാണ് പ്രഥമാധ്യാപകർക്കുള്ള നിർദേശം.

പരീക്ഷ തുടങ്ങുംമുൻപ് ചോദ്യക്കടലാസ് പാക്കറ്റില്‍ പ്രഥമാധ്യാപകർ, പരീക്ഷാചുമതലയുള്ള അധ്യാപകർ, രണ്ടു കുട്ടികള്‍ എന്നിവരുടെ പേരും ഒപ്പും കവർ പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.

ചോദ്യക്കടലാസ് കൈകാര്യംചെയ്യാൻ ജില്ലാതലത്തില്‍ മൂന്നംഗ പരീക്ഷാസെല്ലും പ്രവർത്തിക്കും. ബിആർസികളില്‍ ചോദ്യക്കടലാസ് വിതരണത്തിന് ഇഷ്യൂരജിസ്റ്റർ സൂക്ഷിക്കാനും മുഴുവൻ സ്കൂളും ഏറ്റുവാങ്ങുന്നതുവരെ ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയും അലമാരയും മുദ്രവെച്ചുസൂക്ഷിക്കാനും നിർദേശമുണ്ട്. വിതരണ മേല്‍നോട്ടവും ബിആർസി തല ഏകോപനവും നിരീക്ഷണവും ജില്ലാ ഓഫീസ് നിർവഹിക്കും.

മറ്റു നിർദേശങ്ങള്‍

സി-ആപ്റ്റില്‍നിന്നുള്ള ചോദ്യക്കടലാസ് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ നേരിട്ട് ഏറ്റുവാങ്ങണം.

പാക്കറ്റ് കീറിയിട്ടുണ്ടെങ്കില്‍ വിവരം ജില്ലാ ഓഫീസിനെ അറിയിക്കണം. സ്കൂളുകള്‍ക്ക് ചോദ്യക്കടലാസ് വിതരണം ചെയ്യാനുള്ള ക്രമീകരണം നിശ്ചയിക്കണം.

ചോദ്യക്കടലാസ് വാങ്ങുന്ന തീയതിയും അധ്യാപകന്റെ പേരും ഫോണ്‍നമ്ബറും ഒപ്പും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.

ചോദ്യക്കടലാസ് വിദ്യാലയങ്ങളില്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണം. കുറവോ നാശനഷ്ടമോ ഉണ്ടെങ്കില്‍ ഉടൻ അറിയിക്കണം.



Post a Comment

0 Comments