ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും 17.4 കോടി വോട്ടർമാർ ഉണ്ടെന്നാണു കമ്മീഷന്റെ കണക്ക്. ഇതനുസരിച്ച് 70 വോട്ടർമാർക്ക് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നനിലയിലാണു വിന്യാസം.
15 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 8.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ, 40,000 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 49,000 സൂക്ഷ്മ നിരീക്ഷകർ, 21,000 സെക്ടർ ഓഫീസർമാർ, വോട്ടെണ്ണലിന് 15,000 സൂക്ഷ്മ നിരീക്ഷകർ എന്നിങ്ങനെയാണ് 25 ലക്ഷം ഉദ്യോഗസ്ഥരെ കമ്മീഷൻ നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 832 നിയമസഭാ മണ്ഡലങ്ങളിൽ 1111 കേന്ദ്ര നിരീക്ഷകരെയും കമ്മീഷൻ നിയമിച്ചിട്ടുണ്ട്. ഇതിൽ 557 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.
188 പേർ പോലീസ് ഒബ്സർവർമാരാണ്. 366 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് സംബന്ധമായ ചെലവുകൾ നിരീക്ഷിക്കും. ഈ ഉദ്യോഗസ്ഥർ ഇതിനോടകം അതത് നിയോജകമണ്ഡലങ്ങളിൽ ചുമതലയേറ്റെടുത്തതായി തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
0 Comments