മൊബൈൽ റിചാർജിൽ 30 ദിവസത്തെ പ്ലാൻ നിർബന്ധമാണെന്ന് കേന്ദ്ര വാർത്തവിനിമയ മന്ത്രാലയം

 



ന്യൂഡൽഹി: മൊബൈൽ റിചാർജിൽ 30 ദിവസത്തെ പ്ലാൻ നിർബന്ധമാണെന്ന് കേന്ദ്ര വാർത്തവിനിമയ മന്ത്രാലയം. ടെലികോം റെ​ഗലുലേറ്ററി അതോറിറ്റി ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പാർലമെന്റിൽ അറിയിച്ചു. ടെലികോം കമ്പനികൾ 28 ദിവസത്തെ സൈക്കിളിൽ ബില്ലിംഗ് നടത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് വർഷത്തിൽ ഒരു മാസത്തെ അധിക തുക നൽകേണ്ടി വരുന്ന കാര്യം ഉയർത്തി കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ട്രായിയുടെ നിർദേശ പ്രകാരം 30 ദിവസത്തെ കാലാവധിയുള്ള ഒരു പ്ലാൻ എങ്കിലും എല്ലാ ടെലികോം കമ്പനികളും നൽകണം. ഈ പ്ലാനുകൾ എല്ലാ മാസവും ഒരേ തിയതിൽ പുതുക്കാൻ കഴിയുന്നതാവണം. മാസത്തിൽ ആ തീയതി ലഭ്യമല്ലെങ്കിൽ (ഉദാഹരണത്തിന് ഫെബ്രുവരി 30 ഇല്ലെങ്കിൽ), ആ മാസത്തെ അവസാന തീയതിയിൽ റീചാർജ് കാലാവധി പുതുക്കാൻ കഴിയുന്നതാവണം.

സ്മാർട്ട്ഫോൺ ഉപയോഗിക്കാത്തവർക്കും ഡാറ്റ ആവശ്യമില്ലാത്ത മുതിർന്ന പൗരന്മാർക്കും വേണ്ടി കുറഞ്ഞ നിരക്കിലുള്ള വോയ്‌സ് പ്ലാനുകൾ നൽകണമെന്ന ആവശ്യവും കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ചിരുന്നു. ഡാറ്റയും വോയ്‌സ് കോളുകളും ഒരുമിച്ചുള്ള പ്ലാനുകൾ നൽകുന്നത് ഒഴിവാക്കാൻ ട്രായ് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു. നിലവിൽ എല്ലാ ടെലികോം കമ്പനികളും വിവിധ സർക്കിളുകളിൽ ഇത്തരം വോയ്‌സ്-ഓൺലി പായ്ക്കുകൾ നൽകിത്തുടങ്ങിയതായും മന്ത്രി പറഞ്ഞു. വോയ്‌സ് കോളുകൾക്കൊപ്പം ഡാറ്റാ പ്ലാനുകൾ നിർബന്ധമായി അടിച്ചേൽപ്പിക്കുന്നതിനെതിരെ 2026 ഫെബ്രുവരി വരെ 20 പരാതികളാണ് കേന്ദ്ര സർക്കാരിന്റെ ഗ്രീവൻസ് പോർട്ടലിൽ ലഭിച്ചത്. ഈ പരാതികൾ ട്രായ്‌ക്കും ബന്ധപ്പെട്ട കമ്പനികൾക്കും കൈമാറിയതായും സർക്കാർ വ്യക്തമാക്കി.

Post a Comment

0 Comments