ഈ ആഴ്ചയിൽ ഓഹരി വിപണിയുടെ ഗതി പ്രധാനമായും നിശ്ചയിക്കുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങളായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. അന്താരാഷ്ട്ര വിപണിയിലെ പ്രവണതകൾ, വിദേശ നിക്ഷേപകരുടെ ഇടപെടലുകൾ, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും നിർണായകമാകും. വ്യാഴാഴ്ച ശ്രീരാമനവമി പ്രമാണിച്ച് വിപണിക്ക് അവധിയായതിനാൽ ഈ ആഴ്ച വ്യാപാര ദിനങ്ങൾ കുറവായിരിക്കും.
വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ
ക്രൂഡ് ഓയിൽ വില: ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തിൽ തടസമുണ്ടായാൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ പോയേക്കാം. ഇത് പണപ്പെരുപ്പത്തിനും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വർധിപ്പിക്കാനും കാരണമാകും.
വിദേശ നിക്ഷേപം: ഈ മാസം ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് 88,180 കോടി രൂപ പിൻവലിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും രൂപയുടെ തകർച്ചയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
സാമ്പത്തിക സൂചികകൾ: നിർമാണ, സേവന മേഖലകളിലെ ബിസിനസ് വളർച്ച സൂചിപ്പിക്കുന്ന 'എച്ച്എസ്ബിസി ഫ്‌ളാഷ് പിഎംഐ' ഡാറ്റയാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയോ എണ്ണവില കുറയുകയോ ചെയ്താൽ വിപണിയിൽ ഉണർവ് പ്രകടമായേക്കാം. എന്നാൽ സ്ഥിതി വഷളായാൽ ഓഹരി വിപണിയിൽ ഇനിയും ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഓൺലൈൻ ട്രേഡിങ് കമ്പനിയായ എൻറിച്ച് മണി സിഇഒ ആർ.പൊൻമുടി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലെ കണക്കുകൾ പ്രകാരം ബിഎസ്ഇ സെൻസെക്‌സ് 30.96 പോയിന്റും (0.04%), എൻഎസ്ഇ നിഫ്റ്റി 36.6 പോയിന്റും (0.15%) ഇടിവ് രേഖപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ദിവസങ്ങളിലും വിപണിയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.

0 Comments