ഇന്ധനപ്രതിസന്ധിയിൽ രാജ്യത്തിന് വീണ്ടും ആശ്വാസം; രണ്ട് ഇന്ത്യൻ കപ്പലുകൾ ഹോർമൂസ് കടന്നു

 



തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് പിന്നാലെ ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍ പാതയായ ഹോര്‍മൂസ് കപ്പലിടുക്ക് അടച്ചതിലൂടെയുണ്ടായ ഊര്‍ജപ്രതിസന്ധിയില്‍ ഇന്ത്യക്ക് വീണ്ടും ആശ്വാസം. രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മൂസ് കടന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി കപ്പലുകള്‍ ഇന്ത്യന്‍ തീരത്തെത്തിയേക്കും. ബി ഡബ്ല്യൂ, ബി ഡബ്ല്യൂ ടൈര്‍ എന്നീ കപ്പലുകൾ 90,000 മെട്രിക് ടണ്‍ എല്‍പിജിയുമായാണ് യാത്ര തിരിച്ചിരിക്കുന്നത്.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇന്ത്യന്‍ പതാകയുള്ള മൂന്ന് എല്‍പിജി കപ്പലുകള്‍ ഹോര്‍മൂസിന്റെ പടിഞ്ഞാറ് ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകാമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ അനുമതി കാത്തിരിക്കുകയാണ് കപ്പലുകള്‍.

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കത്തിന് ഇന്ത്യയുള്‍പ്പെടെയുള്ള അഞ്ച് സൗഹൃദ രാജ്യങ്ങള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, ഇറാഖ്, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്താന്‍ എന്നീ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര തങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ വഴിയാണ് ഈ പ്രസ്താവന പുറത്തുവിട്ടത്.

ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുന്നത് ആഗോളതലത്തില്‍ എണ്ണ, വാതകം, വളം എന്നിവയുടെ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടിറസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിലൊന്നാണ് ഹോര്‍മൂസ് കടലിടുക്ക്. യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ഈ പാത തടസപ്പെടുത്തിയത് ആഗോള ഊര്‍ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. പാശ്ചാത്യ ശക്തികള്‍ക്ക് ഈ പാത ഇപ്പോഴും അപ്രാപ്യമായി തുടരുകയാണ്.

Post a Comment

0 Comments