ഉയർന്ന ചൂട് : പകൽ 11 മുതൽ മൂന്നു വരെ വെയിലിൽ ഇറങ്ങരുത്,നിർദ്ദേശങ്ങൾ ഇവയൊക്കെ



കണ്ണൂർ: ഉയർന്ന അന്തരീക്ഷ താപനില മൂലം ജില്ലയിൽ ആരോഗ്യപ്രശനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ജില്ലാ ആരോഗ്യ വിഭാഗം ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, ആംബുലന്‍സ് എന്നിവയ്ക്ക് സൂര്യാഘാതത്തിനുള്ള പ്രഥമശുശ്രൂഷയ്ക്കുള്ള നിര്‍ദേശങ്ങളും നല്‍കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇതിനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തും. പൊതുപരിപാടികളില്‍ ഉണ്ടാവുന്ന പൊതുജന ബാഹുല്യം, തീപിടുത്ത സാധ്യതകള്‍, സൂര്യാഘാതം, മറ്റ് അപകടങ്ങൾ എന്നിവ നേരിടുന്നതിനുള്ള സജ്ജമായിരിക്കാൻ വിവിധ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. . സ്വകാര്യ ആരോഗ്യ സംവിധാനങ്ങളെയും ആയുഷ് സംവിധാനങ്ങളേയും ഉള്‍പ്പെടുത്തി കര്‍മ്മപദ്ധതി തയ്യാറാക്കും.

പൊതുജനങ്ങള്‍ക്കുള്ള ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍


* പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

* ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുക.

* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

* വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷകള്‍ നടത്തുന്ന ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം ഒരുക്കുക

* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ശ്രദ്ധിക്കണം.

* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണംചെയ്യുക. യാത്രയ്ക്കിടയില്‍ വിശ്രമിക്കുക.

* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.

*നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

* അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Post a Comment

0 Comments