വാൽപ്പാറ/മലപ്പുറം: തമിഴ്‌നാട്ടിലെ വാൽപ്പറയിൽ ടെംബോ ട്രാവലർ മറിഞ്ഞ് മരിച്ച 9 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹവുമായുള്ള ആംബുലൻസുകൾ നാട്ടിലേക്ക് തിരിച്ചു. ആംബുലൻസുകൾ രാവിലെ 6 മണിയോടെയാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട് -മണ്ണാർക്കാട് വഴി വരുന്ന ആംബുലൻസുകൾ എട്ടരയോടെ മലപ്പുറം പാങ്ങിൽ എത്തും. പരിക്കേറ്റ നൗഷാദ് , മുഹമ്മദ് ഫായിസ് , ഷഹദിൻ എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിലും മസ്നിൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
അമ്പലപ്പറമ്പ് ഹയർ സെക്കൻ്ററി സ്‌കൂളിലാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറാണ് പൊതുദർശനം നിശ്ചയിച്ചിട്ടുള്ളത്. രാത്രി 12 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചത്. മൂന്നരയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിൽ ഖബറടക്കും. റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാ മസ്ജിദ് ഖബ്ർസ്ഥാനിലും സുഹറയും, മകൻ ഹിഷാമിനെയും ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനിൽ ഖബറടക്കും. സ്കൂളിലെ പ്രധാന അധ്യാപികയായ പി.അജിതയുടെ മൃതദേഹം പുലാമന്തോൾ പാലൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.
വെള്ളിയാഴ്ച വൈകീട്ടാണ് തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്ക് സമീപം കേരള അതിര്‍ത്തിയായ വാല്‍പ്പാറയില്‍ മലയാളികളായ വിനോദയാത്രാ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ അധ്യാപകരും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂളിലെ അഞ്ച് സ്ഥിരം അധ്യാപകര്‍, ഒരു അധ്യാപകന്റെ ഭാര്യ, പാചകത്തൊഴിലാളി, തൊട്ടടുത്ത യുപി സ്‌കൂളിലെ അധ്യാപിക, ഒരു അധ്യാപികയുടെ മകന്‍ എന്നിവരാണ് മരിച്ചത്. ഏഴ് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചവരിൽ ഉള്‍പ്പെടുന്നത്.
വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്. വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകര്‍ത്ത ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവിൽ നിന്നും പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലര്‍ സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരിക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

0 Comments