രഞ്ജിത്ത് ഗുരുസ്ഥാനീയന്‍, അടുപ്പമുണ്ടെന്ന് വെച്ച് കാരവാനിലും ഹോട്ടല്‍ മുറിയിലും എത്തിനോക്കാന്‍ കഴിയില്ലല്ലോ?: സോഹന്‍ സീനുലാല്‍

 



എറണാകുളം: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്ത് സുഹൃത്തിനേക്കാളുപരി ഗുരുസ്ഥാനീയനായിരുന്നെന്ന് സംവിധായകന്‍ സീനുലാല്‍. വിഷയത്തില്‍ ഫെഫ്ക നിലപാട് പറഞ്ഞുകഴിഞ്ഞെന്നും വ്യക്തിപരമായി താന്‍ ആ പെണ്‍കുട്ടിയോടൊപ്പമാണെന്നും സോഹന്‍ പറഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതേ ഉള്ളൂവെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും സോഹന്‍ പ്രതികരിച്ചു.

'രഞ്ജിത്ത് സുഹൃത്തിനേക്കാളുപരി ഗുരുസ്ഥാനീയനായിരുന്നു. ഫെഫ്ക നിലപാട് പറഞ്ഞുകഴിഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ അറിയുന്നതേയുള്ളൂ. വ്യക്തിപരമായി ആ പെണ്‍കുട്ടിയോടൊപ്പമാണ് താന്‍. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായത് കൊണ്ടാവുമല്ലോ പരാതി പറഞ്ഞത്. അവര്‍ക്ക് നീതി ലഭിക്കേണ്ട കാര്യങ്ങള്‍ ചെയ്യും'. സോഹന്‍ പറഞ്ഞു.

'രഞ്ജിത്തിന്റെ മകന്‍ എന്റെ അടുത്ത സുഹൃത്താണ്. വിഷമത്തോടെയാണ് അല്‍പ്പം മുന്‍പ് എന്നെ വിളിച്ചത്. അതുകൊണ്ടാണ് ആശുപത്രിയില്‍ കാണാന്‍ പോയത്. അത് സ്വാധീനിക്കപ്പെടുമെന്ന് വിചാരിച്ചായിരുന്നില്ല. ഐസിസിസിയില്‍ നടി പരാതി നല്‍കിയിട്ടില്ല. ഐസിസി രൂപീകരിക്കുന്ന സമയത്ത് വക്കീലിനെ വെക്കുമ്പോള്‍ ഇങ്ങനെ കേസ് ഉണ്ടാകുമെന്നും ആരോപണവിധേയന്‍ ഈ വക്കീലിനെ തന്നെ വെക്കും എന്ന് കരുതില്ലല്ലോ'. സോഹന്‍ വ്യക്തമാക്കി.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന ശേഷം വലിയ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പുതിയ നിയമം നടപ്പിലാക്കാന്‍ കാലതാമസവും തടസ്സവും ഉണ്ട്. അടുപ്പമുണ്ടെന്ന് വെച്ച് കാരവാനിലും ഹോട്ടല്‍ മുറിയിലും നോക്കാന്‍ കഴിയില്ലല്ലോ. ആരോപണം വന്നാല്‍ ഒരാളെയും പടിയടച്ച് പിണ്ഡം വെക്കാനോ സഹായിക്കാന്‍ ഇറങ്ങാനോ കഴിയില്ല. നിയമത്തിനൊപ്പം നില്‍ക്കും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസ് നീതിന്യായ വ്യവസ്ഥയ്ക്ക് അനുസരിച്ച് പോകട്ടെയെന്ന് താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പ്രതികരിച്ചു. എല്ലാ കാര്യത്തിലും നടപടി സ്വീകരിക്കുന്നുണ്ട്. കേസ് ഗൗരവത്തിലാണ് നോക്കിക്കാണുന്നത്. അമ്മയുടെ പിന്തുണയില്ലാത്തവരായി ആരുമില്ല. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ വേണമെന്നാണ് സംഘടനയുടെ വിശ്വാസം. കുക്കു കൂട്ടിച്ചേര്‍ത്തു.

യുവനടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നുമാണ് പുറത്താക്കിയത്.

Post a Comment

0 Comments