മുണ്ടത്തിക്കോട് അപകടത്തില്‍ കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു

 



തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തില്‍ കാണാതായ നാലു പേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുതൂര്‍ക്കര അരങ്ങത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ അഭിജിത്ത് (27), തൃശൂര്‍ മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), തൃശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തൃശൂര്‍ തെക്കുംകര സ്വദേശി സുരേഷ് (50) എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാണ് മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞത്. ഇത് സങ്കീര്‍ണമായതിനാല്‍ പരിശോധനാഫലം വൈകുകയായിരുന്നു.

പല മൃതദേഹ ഭാഗങ്ങളും ഡിഎന്‍എ പരിശോധനയ്ക്ക് കഴിയാത്ത വിധത്തിലായിരുന്നതിനാല്‍ പരിശോധനയ്ക്ക് ഏറെ പ്രയാസം നേരിട്ടിരുന്നു. നാലുപേരെ തിരിച്ചറിഞ്ഞതോടെ വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിതറിപ്പോയിരുന്നു. പല അവശിഷ്ടങ്ങളും കരിഞ്ഞുപോയതിനാല്‍ ഡിഎന്‍എ പരിശോധന ദുഷ്‌കരമായി.

ഏപ്രില്‍ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്ഫോടനമുണ്ടായത്. തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. കരാറുകാരന്‍ സതീഷ് ഉള്‍പ്പെടെ 17 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഇത്തവണ തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.

Post a Comment

0 Comments