മുട്ടിക്കൊമ്പന്‍ മുത്തങ്ങയിലെ ക്യാമ്പില്‍; റേഡിയോ കോളര്‍ ഘടിപ്പിച്ചു



വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലകളില്‍ ആഴ്ചകളോളം ഭീതി പടര്‍ത്തുകയും കര്‍ഷകന്റെ ജീവനെടുക്കുകയും ചെയ്ത മുട്ടിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ചു. ആനയുടെ തുമ്പിക്കൈയില്‍ പരിക്കുണ്ടെന്നും കാട്ടില്‍ നിന്ന് സ്വന്തമായി ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ആനയെ റേഡിയോ കോളര്‍ ചെയ്ത്, ചികിത്സിച്ച് പരുക്ക് ഭേദമാകുന്നത് വരെ താല്‍ക്കാലികമായി മുത്തങ്ങ ആന ക്യാമ്പില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതായും വാര്‍ത്താകുറിപ്പില്‍ വനം വകുപ്പ് അറിയിച്ചു. മയക്കുവെടി വച്ച് പിടികൂടിയ ആനയെ നിലവില്‍ മുത്തങ്ങയിലെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.

താത്തൂര്‍ വനമേഖലയ്ക്ക് അടുത്ത് ഓനച്ചന്‍ കവലയില്‍ വെച്ചാണ് ആനയെ മയക്കുവെടി വച്ചത്. ദൗത്യം ആരംഭിച്ച പതിമൂന്നാം ദിനത്തിലാണ് മുട്ടിക്കൊമ്പനെ മയക്കു വെടി വയ്ക്കാന്‍ സാധിച്ചത്.

വനം വകുപ്പ്, ആര്‍ആര്‍ടി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 87 അംഗ സംഘം ഇന്ന് പുലര്‍ച്ചയോടെയാണ് കാട്ടാനയായ മുട്ടിക്കൊമ്പനെ സ്‌പോര്‍ട്ട് ചെയ്തത്. ദൗത്യത്തിലുള്ള വെറ്റിനറി സംഘം രാവിലെ ആറുമണിയോടെ കാട്ടാനയെ മയക്കു വെടിവച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ ഒന്നിലേറെ തവണ മയക്കു വെടി വെച്ചെങ്കിലും, വെടി കൊള്ളാതെ ആന കാട് കയറുന്ന സ്ഥിതിയുണ്ടായിരുന്നു.

Post a Comment

0 Comments