പെരുമാറ്റച്ചട്ടം മെയ് 6 വരെ, ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ


തിരുവനന്തപുരം: വോട്ടെണ്ണൽ നടപടികളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ. വേഗതക്കല്ല, സുതാര്യതക്കാണ് കമ്മീഷൻ പ്രാധാന്യം നൽകുന്നതെന്നും ഇതുവരെ നടന്ന സർവീസ് വോട്ടുകൾ കൂടെ ചേർത്തപ്പോൾ പോളിങ് ശതമാനം 79.70-ലേക്ക് ഉയർന്നെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടെണ്ണലിന് മുൻപ് പോസ്റ്റൽ വോട്ടുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്ക് പുറത്തുവിടില്ലെന്നും വിവരങ്ങൾ നൽകാൻ മാധ്യമങ്ങൾക്ക് പ്രത്യേക ലിങ്ക് നൽകിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

'ഒന്നാം തീയതി വരെ 20,028 സർവീസ് വോട്ടുകളാണ് വന്നിട്ടുള്ളത്. സർവീസ് വോട്ടുകൾ ഒഴികെ 73.63 വോട്ടുകൾ മാത്രം. നിലവിൽ വന്ന സർവീസ് വോട്ടുകൾ ഉൾപ്പെടെ പോളിങ് 79.70 ശതമാനത്തിലേക്ക് ഉയർന്നിരിക്കുകയാണ്. കൌണ്ടിങ് തുടങ്ങുന്നതിന് തൊട്ടുമുൻപ് വരെ സർവീസ് വോട്ടുകൾ നൽകാം. ക്യുആർ കോഡ് ബേസ് ഐഡി കാർഡാണ് ഇത്തവണയുള്ളത്. തെരഞ്ഞെടുപ്പ് മാറ്റം തെരഞ്ഞെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനകം ഉണ്ടാകും. മെയ് ആറ് വരെയ്ക്കും പെരുമാറ്റച്ചട്ടം നിലനിൽക്കും'. രത്തൻ ഖേൽക്കർ വ്യക്തമാക്കി.

വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങൾ വല്ലതുമുണ്ടായാൽ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കോടതിയുടെ പരിഗണനയിൽ തുടരുന്ന വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 'കമ്മീഷൻ പബ്ലിക്കായി നൽകുന്ന ലിങ്ക് വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ നിയമനടപടി സ്വീകരിക്കും. വേഗത്തിൽ വോട്ടെണ്ണൽ പൂർത്തീകരിക്കണമെന്ന നിർബന്ധം കമ്മീഷനില്ല. സുതാര്യതക്കാണ് കമ്മീഷൻ പ്രാധാന്യം നൽകുന്നത്.'

വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ മാധ്യമങ്ങൾക്ക് പ്രത്യേകമായ ലിങ്ക് അനുവദിക്കില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പൊതുവായ മാനദണ്ഡമാണ് ഫോളോ ചെയ്യുന്നതെന്നും കേരളത്തിൽ മാത്രമായി പ്രത്യേകം ലിങ്ക് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യം തപാൽ വോട്ടുകളായിരിക്കും എണ്ണിത്തുടങ്ങുക.

Post a Comment

0 Comments