ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് നിരക്കായ 95.80ത്തിലേക്ക് വീണു. ഈ വര്‍ഷം മാത്രം 6.02 ശതമാനത്തിന്റെ നഷ്ടമാണ് രൂപക്കുണ്ടായത്. ഇന്ന് 12 പൈസയുടെ കൂടി നഷ്ടമുണ്ടായതോടെയാണ് രൂപ പുതിയ റെക്കോഡ് നഷ്ടത്തിലേക്ക് വീണത്.

ഇന്ധന ഇറക്കുമതിക്കായി കൂടുതല്‍ പണം ചെലവാക്കേണ്ടി വരുന്നതും ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വസ്‌റ്റേഴ്‌സ് വന്‍ തോതില്‍ പണം പുറത്തേക്ക് കൊണ്ടുപോകുന്നതുമാണ് രൂപയുടെ വിലയിടിവിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപ വലിയ തകര്‍ച്ചയെയാണ് അഭിമുഖീകരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയില്‍ 107 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 101 ഡോളറിലാണ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വ്യാപാരം പുരോഗമിക്കുന്നത്. വന്‍ വിലവര്‍ധനയാണ് എണ്ണക്ക് കുറേ ദിവസങ്ങളായി രേഖപ്പെടുത്തുന്നത്.

അതേസമയം,കേരളത്തില്‍ പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ധിച്ചിരുന്നു്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,23,120 രൂപയായി ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഉച്ചക്ക് ശേഷം വില കുറയുകയും ചെയ്തു. ഗ്രാമിന് 500 രൂപയുടെ കുറവാണ് ഉണ്ടായത്. 1,19,120 രൂപയായാണ് സ്വര്‍ണവില ഉച്ചക്ക് ശേഷം കുറഞ്ഞത്. അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും രാജ്യത്തെ സ്വര്‍ണ ഉപഭോഗത്തില്‍ കുറവ് വന്നിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്ത് വന്നു