തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തില്‍ അഴിച്ചുപണി. പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. എസ്. ശ്രീജിത്താണ് പുതിയ ജയില്‍ വകുപ്പ് മേധാവി. ദിനേന്ദ്ര കശ്യപിനെ ഇന്റലിജന്‍സ് മേധാവിയായും എച്ച്. വെങ്കിടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായും നിയമിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ പശ്ചാത്തലത്തിലാണ് ഐപിഎസ് തലത്തിലെ സ്ഥാനമാറ്റം.

ആര്‍. നിശാന്തിനിയെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ജയില്‍ വകുപ്പ് മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായയാണ് ആംഡ് ഫോഴ്‌സ് ബറ്റാലിയന്‍ എഡിജിപി.

യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയോഗിച്ചു. ടി.പി വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായ ഷൗക്കത്തലിയെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാക്കി. നിലവില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയാണ്. അരുണ്‍ ബി. കൃഷ്ണയാണ് പുതിയ തിരുവനന്തപുരം കമ്മീഷണര്‍.

ഹര്‍ഷിത അട്ടല്ലൂരിയാണ് പൊലീസ് ആസ്ഥാനത്തെ ഐജി. ഇന്റലിജന്‍സ് ഐജിയായിരുന്ന എസ്. ശ്യാംസുന്ദര്‍ ക്രൈംബ്രാഞ്ച് ഐജിയാകും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കെ. കാര്‍ത്തികിനെ തൃശൂര്‍ റേഞ്ച് ഡിഐജിയായി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി ടി. നാരായണനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയാക്കി. മെറിന്‍ ജോസഫാണ് കോഴിക്കോട് റൂറല്‍ എസ്പി.