ഗ്ലാസ്‌കോ: ഗ്ലാസ്കോയില്‍ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താത്കാലിക വിലക്കേർപ്പെടുത്തി. ഉത്തേജകമരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് തൂലിക മന്നിനെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാൻ നാഡ നിര്‍ദേശിക്കുകയായിരുന്നു. 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 78 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയ താരമാണ് തൂലിക.
മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിലും താരങ്ങൾ തങ്ങൾ എവിടെയാണുള്ളതെന്ന വിവരങ്ങൾ ഉത്തേജകമരുന്ന് വിരുദ്ധ ഏജൻസിയെ മുൻകൂട്ടി കൃത്യമായി അറിയിക്കണമെന്ന നിർബന്ധിത ചട്ടമുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് തവണയാണ് തൂലിക ഈ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയത്. ഇതേതുടർന്നാണ് നാഡ താരത്തിന് നോട്ടീസ് അയക്കുകയും താത്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തത്.
തൂലിക മന്നിന് പുറമെ ഇന്നലെ മറ്റൊരു ജൂഡോ താരമായ അരുൺ കുമാറിനെയും നാഡ വിലക്കിയിരുന്നു. മത്സരത്തിന് പുറത്തുള്ള ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പുരുഷ വിഭാഗം 73 കിലോ ഗ്രാം വിഭാഗത്തിലെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന അരുൺ കുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ജൂലൈ 31-നാണ് കോമൺവെൽത്ത് ഗെയിംസിൽ ജൂഡോ മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂലൈ 27-ന് ഇന്ത്യൻ ടീം ഗ്ലാസ്‌കോയിലേക്ക് തിരിക്കാനിരിക്കെയാണ് രണ്ട് മുൻനിര താരങ്ങൾ വിലക്കുമായി പുറത്തുപോകുന്നത്. ഇത് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കനത്ത ആഘാതമായി.

0 Comments