ദില്ലി: ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച യാത്രതിരിക്കും. ആദ്യം ഇന്തോനേഷ്യയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായാണ് ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം എന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടൻ മാധ്യമങ്ങളോട് പറഞ്ഞു.

ഓസ്ട്രേലിയയിൽ വിദ്യാർത്ഥി വിസയ്ക്കുള്ള കാലതാമസം ഉൾപ്പെടെയുള്ള വിഷയങ്ങൾ സന്ദർശന വേളയിൽ ചർച്ചയാകും. വൈദഗ്ധ്യം നേടിയ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഈ രാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ കിട്ടുന്നതിനുള്ള ധാരണകളും ചർച്ചകളുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാപാര, സാമ്പത്തിക മേഖലകളിൽ ഓസ്ട്രേലിയയും ന്യൂസിലാൻഡുമായുള്ള സഹകരണം ശക്തിപ്പെടുത്തും. ന്യൂസിലാൻഡുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചിരുന്നു. നാല്പത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത്. ഓസ്ട്രേലിയയിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ മോദിയും പ്രധാനമന്ത്രി ആന്തണി ആൽബണീസും ചേർന്ന് ക്രിക്കറ്റ് താരങ്ങളെയും കാണുന്നുണ്ട്.