ഐഷി ഘോഷിന്റെ അറസ്റ്റിന് സ്‌റ്റേ

 




ന്യൂഡൽഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റിന് സ്‌റ്റേ. അടുത്ത വാദം കേൾക്കുന്നത് വരെയാണ് ഐഷിയുടെ അറസ്റ്റ് പട്യാല ഹൗസ് കോടതി തടഞ്ഞത്. അറസ്റ്റ് നടപടികൾ തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐഷി ഘോഷ് കോടതിയെ സമീപിച്ചത്. 2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹി പൊലീസ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.

രണ്ട് ദിവസം മുമ്പ് ഡൽഹി എകെജി ഭവനിലെത്തിയ ഡൽഹി പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ജോൺ ബ്രിട്ടാസ് എംപിയുടെ നേതൃത്വത്തിൽ പൊലീസിനെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. യൂണിഫോം ധരിക്കാതെയായിരുന്നു ഡൽഹി പൊലീസ് എത്തിയത്. സിജെപി സമരത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു ഐഷി ഘോഷ്. ഇതിന് പിന്നാലെയാണ് ഐഷിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഡൽഹി പൊലീസ് ശക്തമാക്കിയത്.

2021ലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ഇതുവരെ ഒരു തവണയൊഴികെ എല്ലാ ഹിയറിങ്ങിനും ഹാജരായിട്ടുണ്ടെന്നും ഐഷിക്ക് വേണ്ടി ഹാജരായ അഡ്വ.സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. ഒരിക്കൽ ഡൽഹിയിൽ ഇല്ലാത്തതുകൊണ്ടാണ് ഹാജരാവാതിരുന്നത് എന്നും വാറണ്ട് പിൻവലിക്കണം എന്നുമുള്ള ആവശ്യമാണ് ഐഷി കോടതിയിൽ ഉന്നയിച്ചത്. പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചിരുന്നു.

Post a Comment

0 Comments