കോട്ടയം: പാലാ നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. നഗരസഭാധ്യക്ഷ ദിയ ബിനുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. അവിശ്വാസപ്രമേയത്തെ 17 പേര്‍ അനുകൂലിച്ചു.
നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ചാണ് ഇവർ കൗൺസിലിൽ പങ്കെടുത്തത്.
ബിജു മാത്യൂസ്, ടോണി തൈപറമ്പില്‍, രജിത പ്രകാശ്, ലിസികുട്ടി മാത്യൂസ് എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ചത്.
കൗണ്‍സിലില്‍ പങ്കെടുത്ത സ്വതന്ത്ര അംഗം മായ രാഹുലും പ്രമേയത്തെ എതിര്‍ത്തില്ല. ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കകണ്ടം ചര്‍ച്ചയ്ക്ക് എത്തിയിരുന്നില്ല
ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേര്‍ന്ന് ഭരിക്കാനില്ലെന്ന് ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പാലായിലെ യുഡിഎഫ് ഭരണം പ്രതിസന്ധിയിലായത്.
സ്വതന്ത്ര കൂട്ടായ്മയ്ക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രമേയം പാസാക്കിയിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് പാലായില്‍ ഭരണം പിടിച്ചത്.

0 Comments