മുട്ടില്‍ മരം മുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വാറൻ്റ്

 





കൊച്ചി: വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് വാറന്റ്. അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നീ പ്രതികള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. പിന്നാലെയാണ് പ്രതികള്‍ ഹാജരാകണമെന്ന് കാണിച്ച് വാറന്റ് നല്‍കിയിരിക്കുന്നത്.

വയനാട്ടിലെ മുട്ടിലില്‍ നിന്ന് വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് അറിയിച്ചുകൊണ്ട് അനധികൃതമായി മരം മുറിച്ചു കടത്തി എറണാകുളം അമ്പലമേടുള്ള ഒരു ടിമ്പര്‍ കമ്പനിക്ക് വിറ്റുവെന്നാണ് അമ്പലമേട് പൊലീസ് എടുത്ത കേസ്. വിശ്വാസവഞ്ചന നടത്തിക്കൊണ്ട് കമ്പനിക്ക് മരം വില്‍ക്കുകയായിരുന്നു. തന്നെ കബളിപ്പിച്ചെന്ന് കാട്ടി കമ്പനി ഉടമ തന്നെയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ്. എന്നാല്‍ ഇവര്‍ ഇതിന് തടസ്സവാദമുന്നയിച്ചുകൊണ്ട് ഹൈക്കോടതിയെ അന്ന് സമീപിച്ചിരുന്നു. മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ല എന്ന് അറിയിച്ചുകൊണ്ടായിരുന്നു ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രാഥമിക കേസ് നിലനില്‍ക്കുമെന്ന് അറിയിച്ച് ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു. ഇതിലാണ് ഇവര്‍ നേരിട്ട് ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇപ്പോള്‍ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.


Post a Comment

0 Comments