വയനാട്: ഓണസദ്യ പൂർണമാകണമെങ്കിൽ ഉപ്പേരിയും ശർക്കര വരട്ടിയും നിർബന്ധമാണ്. എന്നാൽ ഇത്തവണ രുചിയോടൊപ്പം പോക്കറ്റും കാലിയാക്കും. നേന്ത്രക്കായക്കും പഴത്തിനും വിപണിയിൽ വില കുതിക്കുകയാണ്. 60 രൂപയാണ് ഒരു കിലോ നേന്ത്രപ്പഴത്തിന്‍റെ വില. വില കൂടിയെങ്കിലും കൊടുക്കാൻ വാഴക്കുല ഇല്ലാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
നേന്ത്രക്കായുടെ വില ഉയർന്നത് ജനങ്ങളെ സംബന്ധിച്ച് പോക്കറ്റ് കാലിയാവുന്നതാണെങ്കിലും, കർഷകർക്ക് ആശ്വാസമാണ്. 50 രൂപ നിരക്കിലാണ് മൊത്തക്കച്ചവടക്കാർ നേന്ത്രക്കായ വാങ്ങുന്നത്. നിലവിൽ വിപണി വില നേന്ത്രക്കായക്ക് 60 മുതൽ 65 രൂപ വരെയാണ്. മൈസൂർ പഴത്തിനും, പൂവൻ പഴത്തിനും വില ഉയർന്നു തന്നെ.
ഓണം വിപണിയാണ് കർഷകർക്ക് അല്പമെങ്കിലും ലാഭം നൽകുന്നത്. ഓണ വിപണി ലക്ഷ്യമിട്ട് നട്ട് ഏക്കർ കണക്കിന് വാഴക്കുലകൾ കനത്ത കാറ്റിലും മഴയിലും നശിച്ചത് പല കർഷകർക്കും തിരിച്ചടിയായി. നേന്ത്രക്കായയുടെ ലഭ്യതക്കുറവ് പതിവാകുമ്പോൾ വ്യാപാരികൾ ആശ്രയിക്കാറുള്ള തമിഴ്നാട്ടിലും കർണാടകയിലും വില കൂടുതലാണ്. ഇത് കാരണം അവിടെനിന്നുള്ള ഇറക്കുമതിയും നിലച്ചിട്ടുണ്ട്.
%20(1).jpg)
0 Comments