ന്യൂഡൽഹി; ആകാശച്ചുഴിയിൽപെട്ട ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിന് പിന്നാലെ പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കി എയർ ഇന്ത്യ. എല്ലാ പൈലറ്റുമാരും നിർബന്ധിത പരിശോധന പൂർത്തിയാക്കണമെന്ന് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ എയർ ഇന്ത്യ ആവശ്യപ്പെട്ടു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലെ പൈലറ്റുമാർക്ക് പരിശോധന ബാധകമാണ്.
'ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നൽകിയ നിർദേശപ്രകാരങ്ങൾക്കപ്പുറത്തുള്ള സുരക്ഷയും പ്രൊഫഷണലിസവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ എല്ലാ പൈലറ്റുമാരേയും നിലവിലെ നിയമങ്ങൾക്കനുസൃതമല്ലാത്ത ലഹരിമരുന്നുകളോ മറ്റേതെങ്കിലും തരത്തിലുള്ള മരുന്നുകളോ ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് വിധേയരാക്കും. നിർബന്ധ പരിശോധന ഇന്നുമുതൽ നിലവിൽ വരും' -ഓഗസ്ത് 13ന് അയച്ച ഇമെയിലിൽ എയർ ഇന്ത്യ അറിയിച്ചു.
‘ദശാബ്ദങ്ങളായി ഇന്ത്യൻ വ്യോമയാനമേഖലയുടെ പതാകവാഹകരായിരുന്നു എയർ ഇന്ത്യ. ലക്ഷക്കണക്കിന് യാത്രക്കാരുടെ വിശ്വാസം നേടിയെടുക്കാൻ ഞങ്ങൾക്കായി. ഈ വിശ്വാസമാണ് ഞങ്ങളുടെ സമ്പത്ത്. അത് നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യേണ്ടതുണ്ട്’ സന്ദേശത്തിൽ പറയുന്നു.
ഓഗസ്റ്റ് നാലിനാണ് ഫുക്കറ്റ്-ന്യൂഡൽഹി എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്. 137 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ചയിലേക്കാണ് ഇറങ്ങിയത്. അപ്രതീക്ഷിതമായ ചലനത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിമാനത്തിലെ പ്രധാന പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചെന്ന് കണ്ടെത്തി. രണ്ടു ലഹരിപരിശോധനകളിൽ ഇത് സ്ഥിരീകരിച്ചു.ഇതിനു പുറമേ ഉറക്കമില്ലായ്മയുടെ അസ്വാസ്ഥ്യമുണ്ടായിരുന്നെന്നും അതിനായി മരുന്നു കഴിച്ചിരുന്നുവെന്നും പൈലറ്റ് അന്വേഷണസമിതിക്ക് മൊഴി നൽകിയിട്ടുണ്ട്. വിമാനക്കമ്പനിയുടെ ആഭ്യന്തരറിപ്പോർട്ട് പ്രകാരം, വിമാനം താഴേക്ക് പതിക്കുമ്പോൾ പ്രധാന പൈലറ്റ് സീറ്റിലുണ്ടായിരുന്നില്ല. സംഭവത്തിൽ പൈലറ്റിനെതിരെ കടുത്ത നടപടിയുണ്ടാകും. ഇയാളുടെ ലൈസൻസ് മരവിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് ഡി.ജി.സി.എ. കടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നത്.
%20(1).jpg)
0 Comments