തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് കേരളത്തിന്‍റെ അംഗീകാരം. ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കർ മുരളിക്കും പാര അത്ലറ്റിക്സിൽ പുരുഷന്‍മാരുടെ 100 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ പാരിതോഷികം നൽകാൻ ക്യാബിനറ്റ് യോഗം തീരുമാനിച്ചു. 12 വയസ്സില്‍ താഴെയുള്ളവരുടെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായ ദിവി ബിജേഷിനും അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന സാന്ദ്ര മോൾ സാബുവിനും 20 ലക്ഷം രൂപ വീതം സമ്മാനിക്കുമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ ഫൈനലിസ്റ്റായ സാജൻ പ്രകാശ്, 4*400 മീറ്റർ മിക്സഡ് റിലേയിൽ ഫൈനലിസ്റ്റായ അൻസ ബാബു എന്നിവർക്ക് അഞ്ച് ലക്ഷം വീതവും നൽകും. ശ്രീശങ്കർ മുരളിയുടെയും മുഹമ്മദ് ബാസിലിന്‍റെയും പരിശീലകർക്ക് രണ്ട് ലക്ഷ രൂപ വീതവും പാരിതോഷികം നൽകും. 10 ലക്ഷം രൂപയാണ് 2022 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ മലയാളി താരം ശ്രീശങ്കറിന് നൽകിയത്. കോമൺവെൽത്ത് ഫൈനലിൽ എത്തിയവർക്കും നിലവിലുള്ള മാനദണ്ഡപ്രകാരം സ്വർണ്ണ മെഡൽ ജേതാക്കൾക്കുള്ള 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
നിലവിലെ മാനദണ്ഡപ്രകാരം സ്വർണ്ണ മെഡൽ ജേതാക്കൾക്ക് 5 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 3 ലക്ഷവും വെങ്കല മെഡൽ ജേതാക്കൾക്ക് 1 ലക്ഷം രൂപയുമാണ് പാരിതോഷികമായി നൽകാനാവുക. ഈ തുക കുറവാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുക വർധിപ്പിക്കാൻ തീരുമാനമായത്.

0 Comments