നാല് വയസ്സുകാരി നേരിട്ടത് ക്രൂര പീഡനം; പിതൃസഹോദരൻ ലൈംഗിക വൈകൃതമുള്ളയാൾ


കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാല് വയസ്സുകാരി പിതാവിന്റെ സഹോദരനിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന വിവരമാണ് പുറത്തുവരുന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. മരിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായി. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോർട്ടുകളുണ്ട്. ശാസ്ത്രീയ തെളിവുകള്‍ പരിശോധനയ്ക്കായി ലാബിലേക്കയച്ചിട്ടുണ്ട്.

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദരനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുക. സംരക്ഷിക്കേണ്ട അടുത്ത ബന്ധു തന്നെ ഇത്തരത്തിൽ കുട്ടിയെ പീഡിപ്പിച്ചതിന് ബിഎൻഎസിലെ വകുപ്പുകളും ബാലാവകാശ നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയാകും ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുക. അമ്മ നൽകിയ നിർണായക വിവരമാണ് പിതൃസഹോദരനിലേക്ക് അന്വേഷകരെ എത്തിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടു പോയ അമ്മ വൈകിട്ട് ആറരയോടെയാണ് കുഞ്ഞിനെ ചാലക്കുടി പുഴയിൽ എറിയുന്നത്. പിറ്റേന്ന് വെളുപ്പിനെ 2.20ന് മൃതദേഹം കണ്ടെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റ്‍മോർട്ടം ചെയ്ത സമയത്താണ് എറണാകുളം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോൺ കുട്ടി പീഡിപ്പിക്കപ്പെട്ടതായ സംശയം പൊലീസിനെ അറിയിക്കുന്നത്. ഈ സമയത്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയിരുന്ന അമ്മയെ തിരികെ കൊണ്ടുവന്ന് ആലുവ റൂറൽ എസ്.പി അടക്കമുള്ളവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തെക്കുറിച്ചുള്ള നിർണായക വിവരം ലഭിക്കുന്നത്. ഭർത്താവിന്റെ സഹോദരങ്ങളുമായാണ് കുട്ടി കൂടുതൽ അടുപ്പം പുലർത്തിയിരുന്നത് എന്നതായിരുന്നു അമ്മ പറഞ്ഞത്. തുടർന്ന് ചെങ്ങമനാട് പൊലീസ് ഇക്കാര്യം പുത്തൻകുരിശ് പൊലീസിനെ അറിയിച്ചു.

തുടർന്നാണ് പുത്തൻകുരിശ് പൊലീസ് പിതൃസഹോദരൻ ഉൾ‍പ്പെടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ മൂന്ന് പേരെയും വിട്ടയച്ചു. പിറ്റേന്ന് രാവിലെ മൂന്ന് പേരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനൊടുവിൽ രണ്ട് പേരെ വിട്ടയച്ചു. ഇപ്പോൾ അറസ്റ്റിലായിട്ടുള്ള മൂന്നാമനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നത് സംബന്ധിച്ച് കൂടുതൽ ധാരണകൾ പൊലീസിന് അപ്പോഴേക്കും ലഭിച്ചിരുന്നു. എന്നാൽ ഇയാൾ കുറ്റം സമ്മതിക്കാൻ തയ്യാറായില്ല. ഇതിനിടെ ഇയാളുടെ ഫോൺ അടക്കം പരിശോധിച്ച പൊലീസ് ഇയാൾ ലൈംഗികവൈകൃതം ഉള്ളയാളാണെന്ന് മനസിലാക്കി. പിന്നീട് രാത്രി വരെ നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

കഴിഞ്ഞ ഒന്നര വർഷത്തോളമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. സ്വന്തം വീട്ടിൽ വച്ച് കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്ത് തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്. കുട്ടിയെ വീട്ടിൽവച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യം മൂലം ആകെ തകർന്ന അവസ്ഥയിലായിരുന്നു ഇവരുടെ കുടുംബാന്തരീക്ഷം. ഇത് പ്രതി മുതലെടുക്കുകയായിരുന്നു എന്നാണ് വിവരം. മാതാപിതാക്കൾ തമ്മിലുള്ള വഴക്കുമൂലം അമ്മ ഇടയ്ക്ക് സ്വന്തം വീട്ടിലേക്കും പോയിരുന്നു. അമ്മയുടെ മാനസികാസ്വാസ്ഥ്യത്തെ കുറിച്ചുള്ള വഴക്കുകളും വീട്ടിൽ പതിവായിരുന്നു.

എന്നാൽ ഭാര്യക്ക് മാനസികാസ്വാസ്ഥ്യമൊന്നും ഇല്ല എന്നാണ് ഭർത്താവ് തുടക്കം മുതൽ പറയുന്നത്. ഇടയ്ക്ക് സംശയം തോന്നി ആശുപത്രിയിൽ ചികിത്സിപ്പിച്ചിരുന്നു എന്നും ഇയാൾ പറഞ്ഞിരുന്നു. വഴക്കുണ്ടാകുമ്പോൾ ഭർത്താവ് മർദിച്ചിരുന്നു എന്നാണ് യുവതിയുടെ അമ്മ പറഞ്ഞത്. ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലുള്ള അമ്മയെ കൂടി കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കൊലപാതകത്തിലേക്ക് നയിച്ചതിൽ കുട്ടി ഏൽക്കേണ്ടി വന്ന പീഡനത്തിന് എത്രത്തോളം പങ്കുണ്ടെന്നതും വ്യക്തമാകും. കുട്ടി പീഡിപ്പിക്കപ്പെട്ട വീട്ടിൽ ഫോറൻസിക് സംഘം ഇപ്പോൾ പരിശോധന നടത്തുന്നുണ്ട്.

Post a Comment

0 Comments