കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപം ; ബിജെപി മന്ത്രിയുടെ വസതിയിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ച് കോൺഗ്രസ്

 


ഭുവനേശ്വര്‍: കേണൽ സോഫിയ ഖുറേഷിയെ 'ഭീകരവാദികളുടെ സഹോദരി' എന്ന് വിളിച്ച് അധിക്ഷേപിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവര്‍ വിജയ് ഷാക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കരി ഓയിൽ ഒഴിച്ചു പ്രതിഷേധിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മനോജ് ശുക്ല വസതിക്ക് പുറത്ത് മുദ്രാവാക്യം വിളിച്ചു.

അതേസമയം, മധ്യപ്രദേശ് കോൺഗ്രസ് മേധാവി ജിതു പട്വാരി ഷായുടെ പരാമർശത്തെ അപലപിക്കുകയും അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. "നമ്മുടെ സൈന്യത്തിന്‍റെ ധീരതയിൽ ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കുന്നു'' എന്നും കൂട്ടിച്ചേര്‍ത്തു.

ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശം. ''ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു'' എന്നാണ് വിജയ് ഷാ പറഞ്ഞത്. ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഷായുടെ പരാമർശത്തെ വിമർശിച്ചു, അദ്ദേഹത്തെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു."ബിജെപി നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാരിലെ ഒരു മന്ത്രി നമ്മുടെ ധീരയായ മകൾ കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് വളരെ അപമാനകരവും ലജ്ജാകരവും വിലകുറഞ്ഞതുമായ ഒരു പരാമർശം നടത്തി. പഹൽഗാം ആക്രമണത്തിലെ ഭീകരർ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിച്ചു. എന്നിട്ടും, തീവ്രവാദികൾക്ക് ഉചിതമായ മറുപടി നൽകാൻ 'ഓപ്പറേഷൻ സിന്ദൂര'ത്തിലുടനീളം രാജ്യം ഒന്നിച്ചുനിന്നു," ഖാർഗെ എക്സിൽ കുറിച്ചു. ബിജെപിയും ആര്‍എസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലര്‍ത്തുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട സ്ത്രീകളെ ട്രോളുകയും ഉപദ്രവിക്കുകയും ചെയ്ത മുൻകാല സംഭവങ്ങളും ഖാർഗെ ചൂണ്ടിക്കാട്ടി.


Post a Comment

0 Comments