നിമിഷപ്രിയയുടെ മോചനം: തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ യെമനില്‍ ഇന്നും തുടരും

 



കോഴിക്കോട്: കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി ഗുരു ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ നേതൃത്വത്തില്‍ നടക്കുന്ന അടിയന്തര ചര്‍ച്ചകള്‍ രാത്രി വൈകിയോളം നടന്നു.

ഗോത്ര നേതാക്കളും തലാലിന്റെ നിയമ സമിതി കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളുമായുള്ള ചര്‍ച്ച ഇന്ന്(ചൊവ്വ) കാലത്ത് തുടരും. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ പ്രതിനിധി സംഘം തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്.

ചര്‍ച്ചകള്‍ ആശാവഹമാണെന്നും ഇന്ന് നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു. കുടുംബങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായത്തിലേക്കെത്തിക്കാനും അതുവരെ ശിക്ഷ നീട്ടിവെപ്പിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ഉത്തര യെമനിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികമായി ആളിക്കത്തിയ ഒരു കേസ് കൂടിയാണിത്. അത് കൊണ്ട് തന്നെ ഇത്രയും കാലം കുടുംബവുമായി സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള കമ്മ്യൂണിക്കേഷന്‍ സാധിച്ചത്. കഴിഞ്ഞ ദിവസമാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്.

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടത്തുമെന്നാണ് പുറത്തുവന്ന വിവരം.

Post a Comment

0 Comments