എയർ ഇന്ത്യ വിമാനാപകടം; മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ വിദേശ രാജ്യങ്ങളിലെ കോടതി നടപടികളിലേക്കും കടക്കുന്നതായി റിപ്പോർട്ട്


അഹമ്മദാബാദ്: കഴിഞ്ഞമാസം രാജ്യത്തെ നടുക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ അമേരിക്കയിലും യുകെയിലും നിയമ നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങളിലെ ഏതാനും നിയമ സ്ഥാപനങ്ങൾ, വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ നിർമാതാക്കളായ ബോയിങ് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.

ജൂൺ 12ന് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടിരുന്നു. വിമാനത്തിന് എല്ലാ അറ്റകുറ്റപ്പണികളും നടത്തിയിരുന്നതായും അപകട സമയത്ത് വിമാനം പറത്തിയിരുന്ന പൈലറ്റുമാർ വർഷങ്ങളുടെ പരിചയമുള്ള മികച്ച പൈലറ്റുമാരായിരുന്നുവെന്നും എയർ ഇന്ത്യ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാൻ മരണപ്പെട്ടവരുടെ ബന്ധുക്കൾക്കുള്ള അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.

Post a Comment

0 Comments