ആലപ്പുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ തള്ളാതെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ‘കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണമാണെന്നും പാർട്ടി കൂടുതൽ ശക്തമാകണമെന്ന് സീനിയർ കോൺഗ്രസ്സ് നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ട് പോകുന്നുണ്ട്. യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ പൊലീസിൻ്റെ അക്രമങ്ങൾ നേരിട്ടാണ് മുന്നോട്ട് പോവുന്നത്. ഈ പ്രതിസന്ധികളിലും സമര പരിപാടികൾ ശക്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം ഗുരുപൂർണിമാഘോഷത്തിന്‍റെ പേരിൽ സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. അധ്യാപകരെ ആദരിക്കണമെന്നും എന്നാൽ അത് ഈ രൂപത്തിലാകരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് പാദപൂജ ചെയ്യിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോണ്‍ഗ്രസിനെതിരെ നടത്തിയ പരസ്യ വിമർശനത്തിൽ പിജെ കുര്യൻ ഉറച്ച് നിൽക്കുകയാണ്. സദുദ്ദേശപരമായ നിര്‍ദേശമാണ് മുന്നോട്ട് വെച്ചതെന്നും പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളില്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതുപറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
0 Comments