അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസിക്ക് വൻ വരുമാന നഷ്ടം

 



തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിക്ക് 4.70 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്. ടിക്കറ്റ്, ടിക്കറ്റേതര വരുമാനമുൾപ്പെടെ ആകെ ലഭിച്ച വരുമാനം 1.83 കോടി രൂപ മാത്രമാണ്. ആറു മാസത്തെ ശമ്പളവിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തലിൽ മാനേജ്‌മെന്റ്.

വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഒൻപതി ട്രേഡ് യൂണിയനുകൾ നടത്തിയ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ഭൂരിഭാഗം തൊഴിലാളികളും പങ്കാളികളായിരുന്നു. പല ഡിപ്പോകളിലും സർവീസിനിറങ്ങിയ ബസുകൾ തടഞ്ഞു. കെഎസ്ആർടിസി സർവീസ് നടത്തുമെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ വാക്കുകൾ തൊഴിലാളികൾ തള്ളി.

പണിമുടക്കിന്റെ ഭാഗമായതോടെ കെഎസ്ആർടിസുടെ ദിവസവരുമാനത്തിൽ ഇടിവ് സംഭവിച്ചു. ജൂൺ ഒൻപതിന് ആകെ ലഭിച്ച വരുമാനം 1.83 കോടി. ശമ്പളവും ഡീസലും വായ്പാ തിരിച്ചടവും പെൻഷൻ ആനുകൂല്യങ്ങളും ഉൾപ്പെടെ ചെലവ് 6.46 കോടി. നഷ്ടം 4.70 കോടി രൂപ.

 എസ്ബിഐ ബാങ്കിൽ നിന്ന് 100 കോടി രൂപ ഓവർ ഡ്രാഫ്‌റ്റെടുത്താണ് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം കൊടുക്കുന്നത്. ഒരു ദിവസം തിരിച്ചടവ് പലിശയിൽ ഉണ്ടാവുന്ന വ്യതിയാനം ശമ്പളവിതരണത്തെ താളം തെറ്റിക്കും. ഇപ്പോഴുണ്ടായ പ്രതിസന്ധി വരാൻ പോകുന്ന ആറ് മാസത്തെ ശമ്പളവിതരണം അവതാളത്തിലാക്കുമെന്നാണ് മാനേജ്‌മെന്റ് വാദം.

Post a Comment

0 Comments