'സൈബർ ആക്രമണവും അപവാദ പ്രചാരണവും തുടർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും': റിനി ജോര്‍ജ്

 



കൊച്ചി: സിപിഎം പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജ്.

'ഭാവിയിൽ സിപിഎമ്മിൽ ചേരുമോയെന്നത് സാങ്കൽപ്പികമാണ്. തീരുമാനമെടുക്കുന്നത് താനാണ്. കെ.ജെ ഷൈനിന് തന്നെ പാർട്ടിയിലേക്ക് ക്ഷണിക്കാനുള്ള അവകാശമുണ്ട്. അപവാദ പ്രചാരണം മൂലം പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയാണെന്നും'- റിനി ആൻ ജോർജ് പറഞ്ഞു.

കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിനി. സൈബർ ആക്രമണവും അപവാദ പ്രചാരണവും തുടർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും റിനി വ്യക്തമാക്കി.

സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിന് എതിരെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടി. സ്ത്രീപക്ഷ നിലപാട് ഉള്ളത് കൊണ്ടാണ് സിപിഎം പരിപാടിയിൽ പങ്കെടുത്തത്. കെ.ജെ ഷൈനിന് ഐക്യദാർഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും പറവൂരില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് റിനി പങ്കെടുത്തത്. സിപിഎം നേതാവ് കെ.ജെ.ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. റിനിയെപോലുള്ള സ്ത്രീകള്‍ ഈ പ്രസ്ഥാനത്തോടൊപ്പം ചേരണം. റിനിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെങ്കിലും തിരിച്ചറിവ് ഉണ്ടാകുന്ന സമയം ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു' -ഇങ്ങനെയായിരുന്നു ഷൈനിന്റെ വാക്കുകള്‍.

Post a Comment

0 Comments