തൃശൂർ: ആവേശത്തിരയിളക്കി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് പ്രയാണം പൂരനഗരിയിലെത്തി. ആർപ്പുവിളിയോടെയും ഹർഷാരവത്തോടെയുമാണ് തൃശൂർ ജില്ലയിലേക്കുള്ള കപ്പിന്റെ യാത്ര തുടങ്ങിയത്. ജില്ലയിൽ പ്രവേശിച്ച കലോത്സവം സ്വർണ്ണ കപ്പിന് ചാലക്കുടി ഗവ. മോഡൽ ബോയ്സ് സ്കൂളിൽ സ്വീകരണം നൽകി.
ചൊവ്വാഴ്‌ച തൃശൂർ നഗരത്തിൽ സ്വർണക്കപ്പിന് സ്വീകരണം നൽകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും സ്വർണക്കപ്പിന് സ്വീകരണം നൽകും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തലപ്പിള്ളി സബ്‌ട്രഷറിയിൽ സൂക്ഷിക്കും.
കാസർകോട് മൊഗ്രാൽ ജിവിഎച്ച്‌എസ്‌എസിൽനിന്ന് പ്രയാണമാരംഭിച്ച 117.5 പവൻ സ്വർണക്കപ്പ് വിവിധ ജില്ലകളിലെ സ്വീകരണ പര്യടനത്തിനുശേഷമാണ് തൃശൂരിലെത്തിയത്. കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിനാണ്(ജില്ല) സ്വർണക്കപ്പ് നൽകുക.
ചൊവ്വാഴ്‌ച വിവിധ സ്‌കൂളുകളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്രയായി ടൗൺഹാളിലേക്കാനയിക്കും. ടൗൺഹാളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തൃശൂർ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കും.
ബുധൻ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോൽസവം ഉദ്‌ഘാടനം ചെയ്യും. കലോൽസവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്രധാന പന്തൽ കൈമാറി. പാചകശാലയിൽ 13ന് പാല്‌കാച്ചൽ നടക്കും. 14 മുതലാണ് കലാമത്സരങ്ങൾ ആരംഭിക്കുന്നത്. 18ന് സമാപന സമ്മേളനം നടക്കും.

0 Comments