കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഒന്നരക്കോടിയിലധികം കെട്ടിടങ്ങളുടെ ഐഡന്റിറ്റിയിൽ വലിയൊരു മാറ്റം വരുന്നു. വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള എല്ലാ കെട്ടിടങ്ങൾക്കും പുതിയ നമ്പറുകൾ നൽകാനുള്ള നടപടികൾ ഈ മാസം തന്നെ പൂർത്തിയാകും. വാർഡ് വിഭജനത്തിന് ശേഷം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കേണ്ടിയിരുന്ന ഈ പ്രക്രിയ സാങ്കേതിക കാരണങ്ങളാൽ അല്പം വൈകിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. പഴയ നമ്പർ രീതികളിലെ അവ്യക്തത ഒഴിവാക്കി ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് പൂർണ്ണമായും മാറുകയാണ് ലക്ഷ്യം.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഒന്നരക്കോടിയിലധികം വരുന്ന കെട്ടിടങ്ങളുടെ നമ്പറുകൾ ഈ മാസം മുതൽ മാറുകയാണ്. ഇതിൽ 1.10 കോടി വീടുകളും അപ്പാർട്ട്‌മെന്റുകളും ഉൾപ്പെടുമ്പോൾ 46 ലക്ഷത്തോളം വാണിജ്യ കെട്ടിടങ്ങളാണുള്ളത്. പുതിയ ക്രമീകരണമനുസരിച്ച് ‘വാർഡ് നമ്പർ / കെട്ടിട നമ്പർ’ എന്ന ലളിതമായ മാതൃകയിലായിരിക്കും ഇനി മുതൽ നമ്പറുകൾ നൽകുക. ഉദാഹരണത്തിന്, ഒന്നാം വാർഡിലെ ഒന്നാം നമ്പർ കെട്ടിടത്തിന് 1/1 എന്ന പുതിയ നമ്പർ ലഭിക്കും. തദ്ദേശ വകുപ്പിന്റെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ വഴിയാണ് ഈ പ്രക്രിയ ഏകോപിപ്പിക്കുന്നത്. ഭാവിയിൽ പുതിയ കെട്ടിടങ്ങൾ വരുമ്പോൾ നമ്പറുകൾക്കിടയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർക്കുന്ന രീതി ഒഴിവാക്കാൻ ചില നമ്പറുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവും ഈ പുതിയ പരിഷ്കാരത്തിലുണ്ട്.
ഓരോ വാർഡിലെയും ഭൂപ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയതിനാൽ കെ-സ്മാർട്ട് ആപ്പിലൂടെ നമ്പറുകൾ എളുപ്പത്തിൽ ക്രമീകരിക്കാം.
മുൻപ് പുതിയ കെട്ടിടങ്ങൾ വരുമ്പോൾ എ, ബി, സി എന്നിങ്ങനെ അക്ഷരങ്ങൾ ചേർക്കുന്ന രീതി 1/10A ഇനി ഉണ്ടാവില്ല. പകരം ഭാവിയിൽ വരാൻ സാധ്യതയുള്ള കെട്ടിടങ്ങൾക്കായി നമ്പറുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവും പുതിയ രീതിയിലുണ്ട്. അതത് പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കാണ് പുതിയ നമ്പർ നൽകാനുള്ള ഉത്തരവാദിത്തം.
രേഖകളിൽ മാറ്റം വരുത്തേണ്ടി വരും, കെട്ടിട നമ്പറുകൾ മാറുന്നതോടെ ഉടമകൾ ചില പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ വ്യക്തിഗത രേഖകളിൽ വിലാസം പുതുക്കേണ്ടി വന്നേക്കാം. സ്ഥാപനങ്ങൾ നടത്തുന്നവർ ലൈസൻസ്, ജിഎസ്ടി തുടങ്ങിയ രേഖകളിൽ പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടി വരും. ബാങ്ക് അക്കൗണ്ടുകൾ, ഇലക്ട്രിസിറ്റി ബില്ലുകൾ, വാട്ടർ അതോറിറ്റി കണക്ഷനുകൾ എന്നിവയിലും ഈ മാറ്റം പ്രതിഫലിക്കും.
കെട്ടിട നമ്പറുകൾ ഇടയ്ക്കിടെ മാറുന്നത് ഒഴിവാക്കാൻ ശാശ്വതമായ ഒരു ഡിജിറ്റൽ വിലാസം നൽകുന്ന ‘ഡിജി പിൻ’ പദ്ധതി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നിലവിൽ പൂർണ്ണമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ഇപ്പോൾ വാർഡ് അടിസ്ഥാനത്തിലുള്ള പുതിയ നമ്പറുകളിലേക്കാണ് സംസ്ഥാനം മാറുന്നത്.

0 Comments